വിവാദം വേണ്ട’; മുഖ്യമന്ത്രിയെ വിളിക്കാന്‍ തീരുമാനിച്ചത് മുതിര്‍ന്ന നേതാക്കളെന്ന് സതീശന്‍.



കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും ഡി സതീശന്‍ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ വേദികളിൽ അത് ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഉമ്മന്‍ചാണ്ടി അനുസ്മരണത്തിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിച്ചതില്‍ കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തിയുണ്ട്. ഉമ്മന്‍ചാണ്ടി അനുസ്മരണത്തിനായി പിണറായി വിജയനെ വിളിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായത്തിനാണ് കോണ്‍ഗ്രസില്‍ മുന്‍തൂക്കം. സോളാര്‍ കേസില്‍ ഇടതുനേതാക്കളില്‍ ചിലരും പാര്‍ട്ടിപത്രത്തിന്‍റെ തലപ്പത്തുണ്ടായിരുന്നയാളും കുറ്റസമ്മതം നടത്തിയിട്ടും പിണറായി നിലപാട് മാറ്റിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടിയെ ഏറ്റവും അധിക്ഷേപിച്ച നേതാവാണ് പിണറായിയെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദര്‍ബാര്‍ ഹാളില്‍ എത്തിയെങ്കിലും ഉമ്മന്‍ചാണ്ടിയുടെ വീട്ടിലോ സംസ്കാര ചടങ്ങിനോ മുഖ്യമന്ത്രി വന്നില്ലയെന്നും നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം മുതിര്‍ന്ന നേതാക്കളില്‍ ചിലരുടെ സമ്മര്‍ദമാണ് മുഖ്യമന്ത്രിയെ ക്ഷണിക്കാന്‍ കാരണമെന്ന് കെപിസിസി നേതൃത്വം വിശദീകരിക്കുന്നു. ഉമ്മൻചാണ്ടിയുട കുടുംബാംഗങ്ങൾക്കും താല്പര്യമുണ്ടായിരുന്നു. അനുസ്മരണത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് നിലപാട്.


എ ഗ്രൂപ്പിന് ആധിപത്യമുള്ള യൂത്ത് കോണ്‍ഗ്രസ്, കെഎസ്‍യു എന്നീ പോഷക സംഘടനകളും കെപിസിസി നിലപാടിനെതിരാണ്. വേണ്ടത്ര കൂടിയാലോചന ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് വിമര്‍ശനം.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം