നീങ്ങി നിൽക്കാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടറെ മുഖത്ത് കടിച്ച് പരിക്കേൽപ്പിച്ചു; യാത്രക്കാരൻ കസ്റ്റഡിയിൽ
ബസിനുള്ളിൽ ഫുട്ബോർഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ട കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. മർദ്ദനത്തിന് പുറമെ കണ്ടക്ടറുടെ മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. കൊല്ലം ഡിപ്പോയിലെ കണ്ടക്ടറും മുഖത്തല സ്വദേശിയുമായ വിനുവിനാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇരവിപുരം സ്വദേശി അരുണിനെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. ബസിലെ തിരക്കിനിടയിൽ ഫുട്ബോർഡിൽ അപകടകരമായ രീതിയിൽ നിന്ന അരുണിനോട് ഉള്ളിലേക്ക് കയറി നിൽക്കാൻ വിനു ആവശ്യപ്പെട്ടിരുന്നു. ഇതിൽ പ്രകോപിതനായ അരുൺ കണ്ടക്ടറെ മർദ്ദിക്കുകയും മുഖത്ത് കടിയേൽപ്പിക്കുകയുമായിരുന്നു. പരിക്കേറ്റ വിനുവിനെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടക്ടറെ ആക്രമിച്ച പ്രതിക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. കണ്ടക്ടറെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് ബസിന്റെ യാത്ര തുടരാൻ വൈകി. പകരം കണ്ടക്ടർ വന്നശേഷമാണ് ബസ് സർവീസ് തുടർന്നത്.