വടകരയിൽ നടന്ന മയക്കുമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഒരു അധ്യാപിക കൂടി പൊലീസിന്റെ പിടിയിലായി.
പേരാമ്പ്ര ബിആർസിയിലെ ട്രെയിനറായ കുറ്റോത്ത് ആവള സ്വദേശിനി നീഷ്മയാണ് അറസ്റ്റിലായത്. എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാർക്കൊപ്പം പ്രവർത്തിച്ചിരുന്ന ആളാണ് നീഷ്മ എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള പണമിടപാടുകളും ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾ വഴിയുള്ള ആശയവിനിമയങ്ങളും പരിശോധിച്ചാണ് പൊലീസ് ഈ നിർണായക അറസ്റ്റിലേക്ക് എത്തിയത്. പ്രതിയെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. 'ഓപ്പറേഷൻ തൂഫാൻ' എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക അന്വേഷണ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മാസം ഇരുപത്തിഎട്ടാം തീയതി സഫ്വാൻ എന്ന യുവാവിനെ രണ്ട് ഗ്രാം എംഡിഎംഎയുമായി വടകരയിൽ വെച്ച് പൊലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് ശൃംഖലയിലെ അധ്യാപികമാരുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. തുടർന്ന് ലേഡി ഡോൺ എന്നറിയപ്പെടുന്ന മരുതോങ്കര സ്വദേശിനി കീർത്തനയെയും ഇവരുടെ സുഹൃത്തായ കൂരാ...