ഉറങ്ങുകയാണെന്ന് കരുതി ആരും ശ്രദ്ധിച്ചില്ല': ഏഴ് വർഷം ഷാർജയിലെ തെരുവിൽ, പ്രവാസത്തിന്റെ വിങ്ങലായി ഷാജഹാൻ മടങ്ങി; 'വാപ്പയെ കാണണം' എന്ന് കണ്ണീരോടെ മകൾ.
ഷാർജ: ഏഴ് വർഷമായി നാട്ടിൽ പോകാതെ ഷാർജയിലെ അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ കടുത്ത ചൂടും തണുപ്പുമേറ്റ് കഴിഞ്ഞിരുന്ന മലയാളി പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം പുനലൂർ പേപ്പർമിൽ ആഷിഖ് മൻസിലിൽ ഷാജഹാൻ (54) ആണ് പ്രവാസ ലോകത്തെ കണ്ണീരോർമ്മയായി മടങ്ങിയത്. പാർക്ക് ബഞ്ചിൽ ഉറങ്ങുകയാണെന്ന് കരുതി മണിക്കൂറുകളോളം ആരും ശ്രദ്ധിക്കാതിരുന്നപ്പോഴാണ് മരണം സംഭവിച്ചത്. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട പ്രവാസജീവിതത്തിന്റെ ഭാരവുമായാണ് ഷാജഹാൻ കഴിഞ്ഞിരുന്നത്. 26 വർഷം മുൻപ് സൗദിയിലെത്തിയ അദ്ദേഹം ഡ്രൈവറായി ജോലി ചെയ്ത് 10 വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് ഏഴ് വർഷം മുൻപാണ് യു.എ.ഇയിലെത്തുന്നത്. എന്നാൽ കുടുംബവുമായി യാതൊരു ബന്ധവും പുലർത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. മകൾ തസ്നിമിന്റെയും മകൻ ആഷിഖിന്റെയും വിവാഹ ചടങ്ങുകൾക്ക് പോലും ഷാജഹാൻ എത്തിയിരുന്നില്ല. കടുത്ത പ്രമേഹബാധിതനായിരുന്ന ഷാജഹാൻ, അൽ ഇത്തിഹാദ് സ്ക്വയർ പാർക്കിൽ മറ്റ് നിരാലംബരായ പ്രവാസികൾക്കൊപ്പം കഴിഞ്ഞ് കൊണ്ടായിരുന്നു വിശപ്പടക്കിയിരുന്നത്. പള്ളികളിൽ നിന്ന് പ്രാഥമികാവശ്യങ്ങൾ നിറവേറ്റി ദിവസങ്ങൾ തള്ളിനീക്കി. സാമൂഹിക പ്രവർത്തക മായ ഉൾപ്പെടെയുള്ള...