മിഴിനീര്‍പ്പൂവുകള്‍ സാക്ഷി, കുഞ്ഞൂഞ്ഞ് ഇനി നിത്യതയില്‍, ഉമ്മന്‍ചാണ്ടിക്ക് വിട ചൊല്ലി കേരളം.
കോട്ടയം : തന്റെ ജീവശ്വാസമായിരുന്ന ആള്‍ക്കൂട്ടത്തെ അനാഥമാക്കി ജനനായകന്‍ ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ ഇനി നിത്യനിദ്ര. അന്‍പത്തിമൂന്ന് വര്‍ഷം തന്നെ നെഞ്ചേറ്റിയ പുതുപള്ളിയിലെ ജനസഹസ്രങ്ങളോട് തന്റെ നിയോഗം അവസാനിച്ചുവെന്ന മൗനസന്ദേശം നല്‍കി മണ്ണിലേയ്ക്ക്. 30 മണിക്കൂര്‍ നീണ്ട, കേരളം ഇന്നോളം കണ്ട ഏറ്റവും വലിയ വിലാപയാത്രയ്ക്ക് അവസാനം. പ്രാര്‍ത്ഥനാഗീതങ്ങളും
വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികളും അകമ്പടിയായി. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പള്ളിയിലേയ്ക്കുള്ള ഉമ്മന്‍ ചാണ്ടിയുടെ അന്ത്യയാത്രയെ അനുഗമിച്ചു.
തിരുനക്കരയിലെ പൊതുദര്‍ശനത്തിനുശേഷം പുതുപ്പള്ളിയുടെ കുടുംബവീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ചു. എട്ടുമണിക്കു ശേഷമാണ് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് പുറപ്പെട്ടത്. ഒമ്പത് മണിയോടെ പള്ളിയിൽ സംസ്കാരശുശ്രൂഷ ആരംഭിച്ചു. പള്ളിയിലും പൊതുദര്‍ശനം ഉണ്ടായിരുന്നു.
സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കല്ലറയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ സംസ്‌കാര ചങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
Comments
Post a Comment