കണ്ണൂർ റൂറൽ പോലീസ് ആസ്ഥാനം: പരിയാരത്തെ സ്ഥലം ഡി.ജി.പി. സന്ദർശിച്ചു.
കണ്ണൂർ റൂറൽ പൊലീസ് ആസ്ഥാനത്തിനായി പരിയാരത്ത് അക്വയർ ചെയ്ത സ്ഥലം സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേക്ക് ദർവേഷ് സാഹിബ് പരിശോധിച്ചു. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് പുറകിൽ ഔഷധിയുടെ കൈയിലുണ്ടായിരുന്ന 10 ഏക്കർ സ്ഥലമാണ് പൊലീസ് ആസ്ഥാനത്തിനായി ഏറ്റെടുത്തിട്ടുള്ളത്. ഇപ്പോൾ റൂറൽ പൊലീസ് മേധാവിയുടെ ഓഫീസും സ്‌പെഷ്യൽബ്രാഞ്ച് ഓഫീസും മാങ്ങാട്ടുപറമ്പ് കെ.എ.പിയിലും മറ്റ് വിഭാഗങ്ങൾ തളിപ്പറമ്പിലുമാണ് പ്രവർത്തിക്കുന്നത്.
പൂർണതോതിൽ ആസ്ഥാനം പരിയാരത്തേക്ക് മാറ്റാനാണ് പൊലീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. പരേഡ് ഗ്രൗണ്ട്, പൊലീസ് മേധാവിയുടെയും മറ്റ് ജീവനക്കാരുടെയും ക്വാർട്ടേഴ്സുകൾ എന്നിവ നിർമ്മിക്കാൻ കുറച്ചുകൂടി സ്ഥലം വിട്ടുകിട്ടാനുള്ള ആലോചനയിലാണ് ആഭ്യന്തരവകുപ്പ്. തികച്ചും അനുയോജ്യമായ സ്ഥലമാണെന്ന് ഡി.ജി.പി അഭിപ്രായപ്പെട്ടതായാണ് വിവരം. പരിയാരം പ്രദേശത്തിന്റെയും കടന്നപ്പള്ളി – പാണപ്പുഴ പഞ്ചായത്തിന്റെയും മുഖച്ഛായ മാറ്റുന്ന തീരുമാനമാണിത്.രണ്ട് മെഡിക്കൽ കോളേജുകളും ഔഷധി മേഖലാകേന്ദ്രവും പ്രവർത്തിച്ചുവരുന്ന ഇവിടെ പൊലീസ് ആസ്ഥാനവും കൂടി വരുന്നതോടെ വലിയ വികസനമാണ് ഉണ്ടാവുക. ഉത്തരമേഖലാ ഐ.ജി നീരജ്കുമാർഗുപ്ത, ഡി.ഐ.ജി പുട്ട വിമലാദിത്യ, റൂറൽ പൊലീസ് മേധാവി എം. ഹേമലത, ജില്ലയിലെ ഡിവൈ.എസ്.പിമാർ എന്നിവർ ഡി.ജി.പിയോടൊപ്പം ഉണ്ടായിരുന്നു. പരിയാരത്തെ സ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം കാസർകോടേക്ക് പോയി. ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും കേരളാ പൊലീസ് അസോസിയേഷൻ സംസ്ഥാന കൺവെൻഷനിലും ഡി.ജി.പി പങ്കെടുക്കും.
Comments
Post a Comment