25 മണിക്കൂറും പിന്നിട്ട്, സമാനതകളില്ലാത്ത അന്ത്യ യാത്ര; ഒന്നുകൂടി കാണാൻ രാഹുലെത്തി.
അന്ത്യയാത്രയിൽ ഒപ്പം ചേർന്ന് മന്ത്രി വാസവനും; 'സംസ്ഥാനത്തിന്റെ ആദരം'
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപ യാത്ര 25 മണിക്കൂർ പിന്നിടുന്നു. സമാനതകളില്ലാത്ത സ്നേഹമാണ് ജനം അദ്ദേഹത്തിനു നൽകിയതെന്നു തെളിയിക്കുന്നതാണ് തിരുവനന്തപുരം മുതലുള്ള യാത്രയിലൂടനീളം കണ്ട കാഴ്ചകൾ.
വൻ ജനക്കൂട്ടങ്ങൾക്കിടയിൽ ചങ്ങനാശ്ശേരി പിന്നിട്ട് പുതുപ്പള്ളിയോടടുക്കുകയാണ് വിലാപ യാത്ര. തിരുനക്കരയിൽ പൊതു ദർശനമുണ്ടാകും. ഇതിനു ശേഷമായിരിക്കും പുതുപ്പള്ളിയിലേക്കുള്ള യാത്ര.
സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കൊച്ചിയിലെത്തി. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ട്. ഉച്ചയ്ക്ക് 12 മണിയോടെ പുതുപ്പള്ളിയിലേക്ക് സംഘം യാത്ര തിരിക്കും.
മന്ത്രി വിഎൻ വാസവനാണ് ഔദ്യോഗിക വാഹനത്തിൽ ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയ്ക്ക് കൂട്ടു ചേർന്നത്. തിരുവനന്തപുരത്തുനിന്ന് വിലാപയാത്ര തുടങ്ങിയപ്പോൾ മുതൽ മന്ത്രിയുടെ വാഹനവും നേതാവിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വാഹനത്തിന്റെ തൊട്ടുപിന്നിലുണ്ടായിരുന്നു. കേരളത്തിന്റെ പ്രമുഖനായ രാഷ്ട്രീയ നേതാവിന് സംസ്ഥാനം നൽകുന്ന ആദരമായി ഇതിനെ കണ്ടാൽ മതിയെന്ന് മന്ത്രി പറഞ്ഞു. രാഷ്ട്രീയത്തിൽ എതിർ ചേരിയിൽ നിൽക്കുമ്പോഴും ഉമ്മൻ ചാണ്ടിയുമായി സൗഹൃദം സൂക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോട്ടയം ജില്ല നൽകിയ വലിയ സംഭാവനയാണ് ആ വ്യക്തിത്വം. രണ്ട് രാഷ്ട്രീയചേരികളിൽ പ്രവർത്തിച്ചപ്പോഴും അദ്ദേഹം തികഞ്ഞ സൗഹൃദം നിലനിർത്തി. എല്ലാ പ്രശ്നങ്ങളിലും സംയമനം പുലർത്തുന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്. കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഏറ്റവും സൗമ്യമുഖമായിരുന്നു അദ്ദേഹം.- വാസവൻ പറഞ്ഞു.
പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ പ്രത്യേക കബറിടത്തിൽ ഇന്ന് വൈകീട്ട് 3.30നാണ് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിക്കും. വൈകീട്ട് അഞ്ച് മണിക്കു പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരും.
അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയാകും സംസ്കാരം.
https://chat.whatsapp.com/E8xO3iZX1bK3TvDzkpHK89
Comments
Post a Comment