ഹജ്ജ് കർമങ്ങൾക്ക് നാളെ തുടക്കമാകും.
മക്ക :
ഈവർഷത്തെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കമാകും. ദുൽഹജ്ജ് എട്ടായ 26-ന് ഹാജിമാർ മിനായിലൊരുക്കിയ കൂടാരത്തിൽ താമസിക്കുന്നതോടെ ഭക്തിസാന്ദ്രമായ ഹജ്ജ് കർമത്തിന് തുടക്കമാവും. സൗദി അറേബ്യയിലെത്തിയ എല്ലാ തീർഥാടകരും മക്കയിലേക്ക് വന്നുതുടങ്ങിയിട്ടുണ്ട്. വിദേശത്തുനിന്നുള്ള ഹാജിമാർക്കൊപ്പം സൗദിയിൽനിന്നുള്ള ആഭ്യന്തര തീർഥാടകരും മിനായിലേക്കുള്ള യാത്രയുടെ ഒരുക്കത്തിലാണ്. അതേസമയം പ്രായമായവരും രോഗികളുമായ തീർഥാടകരെ നേരത്തെതന്നെ മിനായിൽ പ്രത്യേക പരിചരണത്തോടെ എത്തിച്ചിട്ടുണ്ട്. ദുൽഹജ്ജ് എട്ടിനാണ് മിനായിൽ കഴിയേണ്ടതെങ്കിലും തിരക്കൊഴിവാക്കാൻ നേരത്തെതന്നെ പലരും മിനായിലെത്തിയിട്ടുണ്ട്.
ഹാജിമാർക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. യാത്ര, താമസം, ശുചിത്വം, ഭക്ഷണം ആരോഗ്യം, സുരക്ഷ തുടങ്ങി എല്ലാറ്റിനും സൗകര്യങ്ങളുണ്ട്. തീർഥാടകരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും ഉയർന്ന പരിഗണനയാണ് അധികൃതർ നൽകുന്നത്. മക്കയിലെയും മദീനയിലെയും ആരോഗ്യകേന്ദ്രങ്ങളിലൂടെ മേയ് 21 മുതൽ ജൂൺ 22 വരെ 69,540 തീർഥാടകർക്കാണ് വൈദ്യസഹായം നൽകിയിട്ടുള്ളതെന്ന് സൗദി ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചിരുന്നു. മക്ക-മദീന പുണ്യനഗരങ്ങളിലും മിന, അറഫാത്ത്, മുസ്ദലിഫ തുടങ്ങിയ ഹജ്ജ് കർമം നടക്കുന്ന മറ്റ് പുണ്യസ്ഥലങ്ങളിലും തീർഥാടകർക്കായി 32 ആശുപത്രികളും 140 ആരോഗ്യകേന്ദ്രങ്ങളും മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ 6132 കിടക്കകളുണ്ട്. തീവ്രപരിചരണത്തിനായി 761 കിടക്കകളും സൂര്യാഘാതം ഏറ്റാലുള്ള ചികിത്സയ്ക്കായി 222 കിടക്കകളും അനുവദിച്ചിട്ടുണ്ട്. 32,000 ആരോഗ്യവിദഗ്ധരാണ് തീർഥാടകർക്ക് സേവനം നൽകുന്നത്. 18 ഹൃദയശസ്ത്രക്രിയ, 130 കാർഡിയാക് കാത്തറൈസേഷൻസ്, 308 ഡയാലിസിസ്, 23 എൻഡോസ്‌കോപ്പി എന്നിവയും നടത്തി. 1317 തീർഥാടകരെയാണ് ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. വെർച്വൽ ഹെൽത്ത് സർവീസുകളുടെ ആകെ ഗുണഭോക്താക്കൾ 662 ആണെന്നും ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു. തീർഥാടകർക്കുള്ള ഗതാഗതസൗകര്യത്തിനൊരുക്കിയ മശാഇർ ട്രെയിനിലും ആരോഗ്യസേവനത്തിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മിനയിലെ ജമറാത്ത് പാലത്തിൽ 190 ആംബുലൻസുകളും 16 അടിയന്തര സെന്ററുകളും ഒരുക്കിയിട്ടുമുണ്ട്.
Comments
Post a Comment