കണ്മുന്നിൽ മുങ്ങിത്താഴ്ന്ന തന്റെ മകനെ രക്ഷിക്കാൻ അച്ഛൻ കൈനീട്ടി, പക്ഷെ വിധി തട്ടിയെടുത്തു, നാടിന്റെ കണ്ണീരായി ശ്രീനന്ദൻ...
കോഴിക്കോട്: എലത്തൂർ പുതിയാപ്പയിൽ ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ച വിദ്യാർത്ഥിയുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് നാട്. പുതിയാപ്പ പണ്ടാരക്കണ്ടി മനോജിന്റെ മകൻ ശ്രീനന്ദൻ (12) ആണ് മരിച്ചത്. പുതിയാപ്പ ഗവ. ഫിഷറീസ് സ്കൂളിലെ 7ാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രീനന്ദൻ. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്..
അച്ഛൻ മനോജിനും സഹോദരി പാർവ്വതിക്കുമൊപ്പം പുത്തൂർ ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ശ്രീനന്ദൻ. സഹോദരിയെ നീന്തൽ പഠിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛൻ. ഈ സമയത്താണ് നീന്തൽ അറിയാമായിരുന്ന ശ്രീനന്ദൻ പെട്ടെന്ന് വെള്ളത്തിനടിയിലേക്ക് താഴ്ന്നുപോയത്..
മകനെ രക്ഷിക്കാൻ മനോജ് ഉടൻ തന്നെ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നാട്ടുകാർ ഓടിക്കൂടി കുട്ടിയെ പുറത്തെടുത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുളത്തിലെ ചെളിയിൽ കുട്ടി ആണ്ടുപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം..

Comments
Post a Comment