ഏഴ് പ്രസവം, ഗർഭപാത്രം മുതൽ ആന്തരിക അയവങ്ങളിലുടനീളം പഴുപ്പ് ബാധിച്ച നിലയിലായിരുന്നു. മുഹ്സിനയ്ക്ക് മതിയായ ചികിത്സ നൽകാതെ ഭർത്താവ് ഇബ്രാഹിം...
ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിലെ പ്രസവത്തെത്തുടർന്ന് നവജാതശിശുവും അമ്മയും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. എടക്കഴിയൂർ ഹൈസ്‌കൂളിനു സമീപം താമസിക്കുന്ന കല്ലുവളപ്പിൽ ഇബ്രാഹിമിനെയാണ് ചാവക്കാട് എസ്.എച്ച്.ഒ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭാര്യ മുഹ്‌സിനയുടെ (34) മരണം പ്രസവാനന്തര ചികിത്സ ലഭിക്കാത്തതിനെത്തുടർന്നുള്ള കടുത്ത അണുബാധ മൂലമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവമായിരുന്നു ഇത്..
റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെയാണ് സംഭവത്തിന്റെ ഭീകരത വ്യക്തമായത്. മുഹ്‌സിനയുടെ ഗർഭപാത്രം മുതൽ ആന്തരിക അയവങ്ങളിലുടനീളം പഴുപ്പ് ബാധിച്ച നിലയിലായിരുന്നു. മതിയായ പരിചരണമില്ലാത്തതിനാൽ മുതുകിലെ വ്രണങ്ങൾ പുഴുവരിച്ച നിലയിലായിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു..
അക്യുപങ്ചർ ചികിത്സാ രീതികൾ മാത്രം പിന്തുടരുന്ന ഇബ്രാഹിം, മുഹ്‌സിനയുടെ ആരോഗ്യനില വഷളായിട്ടും ആധുനിക ചികിത്സ നൽകാൻ തയ്യാറായില്ല. ഭാര്യയെ വീട്ടുകാരുമായി ബന്ധപ്പെടാൻ പോലും ഇയാൾ അനുവദിച്ചിരുന്നില്ലെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്ക് മുമ്പ് മുഹ്‌സിനയെ കാണാനെത്തിയ പിതാവും സഹോദരിയുമാണ് യുവതിയെ അതിഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
നേരത്തെയും ഇവരുടെ 2 കുട്ടികൾ മരണപ്പെട്ടിരുന്നതായി പറയപ്പെടുന്നു. ഭർത്താവിൽ നിന്ന് മുഹ്‌സിനയ്ക്ക് ക്രൂരമായ ശാരീരിക ഉപദ്രവങ്ങള്‍ ഏൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുടുംബം പരാതിപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു..

Comments
Post a Comment