ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയുടെ വാരിയെല്ല് തകർത്ത് ഭർത്താവ്, കേസ്
ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചെന്ന കാരണത്താൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. ചെമ്പഴന്തി കീരിക്കുഴിയിൽ ജലീൽ മൻസിലിൽ ആസിഫിനെയാണ് (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. ചേങ്കോട്ടുകോണം ഷംനാദ് മൻസിൽ അറഫ നജുമുദ്ദീനാണ് ക്രൂരമർദനമേറ്റത്. ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ 17-ന് അറഫയുടെ ഉമ്മയുടെ സഹോദരിയെ ഫോണിൽ വിളിച്ചുവെന്ന കാരണത്താൽ പ്രകോപിതനായ പ്രതി വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് അറഫയെ ഇരുകവിളിലും പലതവണ അടിക്കുകയും വലതുകാൽമുട്ട് ചവിട്ടിയൊടിക്കുകയും മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ചിലും വാരിയെല്ലിലും പല പ്രാവശ്യം അടിക്കുകയും ചെയ്തെന്നാണ് പരാതി.
മർദ്ദനത്തിൽ വാരിയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റ അറഫ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടുകാർ നൽകിയ പരാതിയെത്തുടർന്നാണ് ആസിഫിനെ കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.

Comments
Post a Comment