യു.എ.ഇ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക്. തടസ്സങ്ങൾക്ക് പിന്നാലെ ഷെഡ്യൂളുകൾ പുനഃക്രമീകരിച്ച് സ്ഥിരത കൈവരിക്കുന്നു
ദുബൈ: മേഖലയിൽ ഉണ്ടായ സംഘർഷാവസ്ഥയെ തുടർന്ന് വിമാന സർവീസുകൾക്ക് നേരിട്ട വലിയ തടസ്സങ്ങൾക്കുശേഷം, യു.എ.ഇയിൽ വിമാന ഗതാഗതം ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുന്നതായി എയർലൈൻ കമ്പനികൾ അറിയിച്ചു. വ്യോമയാന ഡാറ്റ വിശകലന സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം, മാർച്ച് 18നുള്ളപ്പോൾ റദ്ദാക്കൽ നിരക്ക് 26.5% ആയി കുറഞ്ഞു. മാർച്ച് ആദ്യത്തിൽ ഇത് 65% കവിഞ്ഞിരുന്നു. മിഡിൽ ഈസ്റ്റിൽ ഇപ്പോഴും ചില തടസ്സങ്ങൾ നിലനിൽക്കുന്നതിനിടെ, യു.എ.ഇയിൽ പുരോഗതിയുടെ സൂചനകളാണ് കാണുന്നത്.
യു.എ.ഇയിലെ വിമാനക്കമ്പനികളിൽ കൂടുതൽ സ്ഥിരത പ്രകടമാക്കുന്നത് എമിറേറ്റ്സാണ്. മാർച്ച് 18ന് അവരുടെ സർവീസുകളിൽ വെറും 5.3% മാത്രമാണ് റദ്ദാക്കിയത്. ഫെബ്രുവരി 28 മുതൽ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഏകദേശം 30,900 വിമാനങ്ങൾ (മൊത്തം ഷെഡ്യൂൾ ചെയ്ത സർവീസുകളുടെ പകുതി) റദ്ദാക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനിടെ ഇത്തിഹാദ് എയർവേയ്‌സ് മാർച്ച് 6 മുതൽ സർവീസുകൾ ഘട്ടം ഘട്ടമായി പുനരാരംഭിച്ചു. അബൂദബി വഴി ലണ്ടൻ, പാരീസ്, മാഡ്രിഡ്, ടൊറന്റോ, ചിക്കാഗോ, റോം, മ്യൂണിക്, ഡബ്ലിൻ, ന്യൂയോർക്ക്, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് സർവീസുകൾ തുടരുന്നു.
വ്യോമഗതാഗതം സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി.സി.എ.എ) അറിയിച്ചു. വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകരുതൽ നടപടിയായി യു.എ.ഇ താൽക്കാലികമായി വ്യോമാതിർത്തി അടച്ചിരുന്നു. ദേശീയ-അന്തർദേശീയ അധികാരികളുമായി ഏകോപനം പാലിച്ചാണ് ഈ തീരുമാനം എടുത്തതെന്നും അതോറിറ്റി വ്യക്തമാക്കി.

Comments
Post a Comment