മയ്യിൽ : ഹസനത്ത് ഇപ്പോഴും കാണാമറയത്ത്; മാതാപിതാക്കളുടെ കാത്തിരിപ്പിന് 10 വർഷം.

 



മാണിയൂർ: ഇതുപോലൊരു സെപ്തംബർ 18-ന് 10 വർഷം മുൻപ് വീട്ടിൽ നിന്ന് കണ്ണൂർ കോട്ട കാണാൻ എന്ന് പറഞ്ഞ് പോയതാണ് ഹസനത്ത്. 2016 സെപ്തംബർ 18 നായിരുന്നു ആ യാത്ര. അന്ന് 19 വയസ്സുള്ള ഹസനത്ത് ഏച്ചൂർ നളന്ദ കോളേജ് വിദ്യാർത്ഥിനിയായിരുന്നു. കോട്ട കാണാൻ പോയ ഹസനത്ത് പിന്നീട് തിരിച്ചുവന്നില്ല. അന്നുമുതൽ അന്വേഷണത്തിലാണ് ഹസനത്തിന്റെ മാതാപിതാക്കളായ മാണിയൂർ തരിയേരി അമ്പലക്കണ്ടി ബദരിയ മൻസിലിൽ കോമത്ത് മുഹമ്മദലിയും നബീസയും. അവർ കണ്ണൂർ കോട്ടയിൽ അന്വേഷിച്ചപ്പോൾ അവിടെ വെച്ച് അവളുടെ ബാഗും കുടയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെങ്കിലും ചെരിപ്പോ മറ്റു വസ്തുക്കളോ ലഭിച്ചിരുന്നില്ല. കോട്ടയ്ക്കുള്ളിലെ ജീവനക്കാർക്കും കൂടുതൽ വിവരങ്ങൾ നൽകാൻ സാധിച്ചിരുന്നില്ല. അന്ന് തന്നെ മയ്യിൽ പോലീസിൽ പരാതി നൽകിയെങ്കിലും മാതാപിതാക്കളെയും വീട്ടുകാരെയും വിളിപ്പിച്ചു മൊഴി രേഖപ്പെടുത്തിയതല്ലാതെ തുടർന്ന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇത് സംബന്ധമായ അന്വേഷണ വിവരങ്ങളും പോലീസ് കുടുംബത്തെ അറിയിച്ചിരുന്നില്ല. പിന്നീട് ഉന്നത പോലീസ് അധികാരികൾക്കും അന്നത്തെ മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയിരുന്നെങ്കിലും അന്വേഷണത്തിൽ വലിയ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല.


ഓരോ ദിവസവും മകൾ വരുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിന് ഇന്നേക്ക് 10 വർഷമായി. പഠനത്തിൽ മിടുക്കിയായിരുന്ന കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന ഹസനത്തിന്റെ തിരോധാനത്തിൽ മനംനൊന്ത് കഴിയുകയാണ് ഇപ്പോഴും ആ കുടുംബം.


തന്റെ മകളുടെ തിരോധാനത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് തളിപ്പറമ്പ് എം.എൽ.എ. ശ്രീ. ടി. കെ. ഗോവിന്ദൻ മാസ്റ്റർ മുഖേന, ബഹു: ആഭ്യന്തരമന്ത്രി ശ്രീ. രമേശ് ചെന്നിത്തലയ്ക്ക് കഴിഞ്ഞ ദിവസം പിതാവ് കോമത്ത് മുഹമ്മദലി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. പുതിയ ഭരണത്തിലും പോലീസ് സംവിധാനത്തിലും പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മുഹമ്മദലിയും കുടുംബവും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??