വിദേശത്തു നിന്നും വരികയായിരുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോകുന്നതിനിടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു.
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. വെള്ളാരംകുന്ന് സെന്റ് മേരീസ് ഹൈസ്‌കൂൾ കാഞ്ചിയാർ മുകളേൽ സെറീന സണ്ണി (53) ആണ് മരിച്ചത്. സെപ്റ്റംബർ 10-ന് പുലർച്ചെ രണ്ടോടെ കാലടിക്കു സമീപമായിരുന്നു അപകടം നടന്നത്. വിദേശത്തുനിന്നെത്തുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ ഭർത്താവിനും മകനുമൊപ്പം കൊച്ചി വിമാനത്താവളത്തിലേക്കു പോകവേ, ഇവർ സഞ്ചരിച്ചിരുന്ന കാർ വൈദ്യുത പോസ്റ്റിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂവർക്കും പരുക്കേറ്റെങ്കിലും സെറീനയുടെ നില അതീവ ഗുരുതരമായി തുടരുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
തമ്പലക്കാട് കട്ടിക്കാരൻ കുടുംബാംഗമാണ് പരേതയായ സെറീന. വെള്ളാരംകുന്ന് സ്കൂളിന് പുറമെ കുന്നുംഭാഗം സെന്റ് ജോസഫ്സ് സ്കൂൾ, കട്ടപ്പന ഓസാനം സ്കൂൾ, വള്ളക്കടവ് സെന്റ് ആന്റണീസ് സ്കൂൾ, ഉപ്പുതറ സെന്റ് ഫിലോമിനാസ് സ്കൂൾ, മ്ലാമല ഫാത്തിമമാതാ സ്കൂൾ എന്നിവിടങ്ങളിലും അധ്യാപികയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് കാഞ്ചിയാർ സെന്റ് മേരീസ് പള്ളിയിൽ നടക്കും. കുട്ടിക്കാനം മരിയൻ കോളജ് റിട്ട. സൂപ്രണ്ട് സണ്ണിയാണ് ഭർത്താവ്. ഷാർജയിലുള്ള സോന, പീരുമേട് സഹ്യാദ്രി ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിലെ സോണറ്റ് എന്നിവർ മക്കളാണ്.

Comments
Post a Comment