വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം.
ബേപ്പൂർ: കോഴിക്കോട് കൊല്ലഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിന് സമീപമുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം. ബേപ്പൂർ നടുവട്ടം പുഞ്ചപ്പാടം റോഡിൽ 'അസ്മാസിൽ' പി.കെ. മുഹമ്മദ് അജീർ (37), സഹോദരിയും ബംഗളൂരുവിൽ കോളേജ് അധ്യാപികയുമായ ആയിശ നൂറി (40), ആയിഷയുടെ മക്കളായ നുഹാ മുബാറക്ക് (18), നഹിയാൻ മുബാറക്ക് (9) എന്നിവരാണ് മരണപ്പെട്ടത്..
തുടര്‍ നടപടികൾക്ക് ശേഷം നാട്ടിലെത്തിച്ച് നടുവട്ടം ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് രാവിലെ 11 മണിയോടെ നടുവട്ടം ജുമാഅത്ത് പള്ളിയിൽ മയ്യിത്ത് നമസ്കാരവും ഖബറടക്കവും നടക്കും..
അരക്കിണറിലെ ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് കുടുംബത്തെ ദുരന്തം തട്ടിയെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ദേശീയപാത 766ൽ ഗുണ്ടൽപേട്ടിന് സമീപം മല്ലയനപുര ഗേറ്റിൽ വെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് എതിർദിശയിൽ നിന്ന് വന്ന മണൽ കയറ്റിയ ടിപ്പർ ലോറി പാഞ്ഞു കയറുകയായിരുന്നു..
അജീറും ആയിശയും സംഭവസ്ഥലത്ത് വെച്ചും, നുഹ ആശുപത്രിയിലേക്കുള്ള വഴിയേയുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് മൈസൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 9 വയസ്സുകാരൻ നഹിയാൻ രാത്രി പത്ത് മണിയോടെ മരണത്തിന് കീഴടങ്ങി. നാടിനെ നടുക്കിയ ഈ ദുരന്തത്തിന്റെ ആഘാതത്തിലാണ് ബേപ്പൂർ നടുവട്ടം പ്രദേശം. പ്രിയപ്പെട്ടവർക്ക് വിടനൽകാൻ നൂറുകണക്കിന് ആളുകളാണ് നടുവട്ടത്തേക്ക് എത്തുന്നത്.


Comments
Post a Comment