കണ്ണൂർ : എക്സിബിഷൻ ഗ്രൗണ്ടിൽ മാലിന്യം തള്ളിയതിന് സംഘാടകർക്ക് പിഴ

 





എക്സിബിഷൻ സ്റ്റാളുകളിൽ നിന്നുള്ള മാലിന്യങ്ങൾ കണ്ണൂർ പൊലീസ് ഗ്രൗണ്ടിൽ കൂട്ടിയിട്ടതിന് സ്നോ ലാൻഡ് ഓണം എക്സ്പോ പ്രദർശനം സഘടിപ്പിച്ച ഇവൻ്റ് മാനേജ്മെൻ്റ് ഗ്രൂപ്പിന് പിഴ ചുമത്തി. പ്രദർശനം അവസാനിപ്പിച്ച് മൈസൂരിലേക്ക് സാധനങ്ങൾ കടത്തിക്കൊണ്ടു പോകാനുള്ള ഒരുക്കത്തിനിടയാണ് തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിയത്. പോലീസ് ഗ്രൗണ്ടിൻ്റെ ഒരു മൂലയിൽ വലിയ അളവിൽ ഭക്ഷണ അവശിഷ്ണങ്ങൾ, പച്ചക്കറി അവശിഷ്ടങ്ങൾ, കരിമ്പിൻചണ്ടി, ബോട്ടിലുകൾ, ഒറ്റത്തവണ ഉപയോഗ ഗ്ലാസുകൾ, പ്ലേറ്റുകൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ വലിയ കൂനയായി കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. തൊട്ടടുത്ത് തൊഴിലാളികൾക്ക് താമസിക്കാൻ ഒരുക്കിയ താൽക്കാലിക സംവിധാനത്തിൽ നിന്നും മലിനജലം ഒഴുക്കിവിട്ടതായും കണ്ടെത്തി. സമീപത്തുതന്നെ വേസ്റ്റ് ബിന്നിൽ ജൈവ അജൈവമാലിന്യങ്ങൾ കൂട്ടിക്കലർത്തിയിട്ടതായും കാണപ്പെട്ടു. മാലിന്യങ്ങൾ തരംതിരിക്കാതെ കൂട്ടിയിട്ട് കുഴിച്ചുമൂടാനുള്ള ശ്രമത്തിലായിരുന്നു എന്ന് അന്വേഷണത്തിൽ നിന്ന് ബോധ്യപ്പെട്ടു. തുടർന്ന് ഹരിത കർമ്മസേന അംഗങ്ങൾ കൂടി സ്ഥലത്തെത്തി കൂട്ടിയിട്ട മാലിന്യം പരിശോധിച്ചു. മാലിന്യം ഉടൻ തന്നെ വേർതിരിച്ച് വൃത്തിയാക്കിയ ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മസേനയ്ക്ക് കൈമാറുന്നതിനും വിവരം കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിനെ അറിയിക്കുന്നതിനും എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശിച്ചു. മലിനജലം ഒഴുക്കിവിടൽ, നിരോധിത വസ്തുക്കളുടെ ഉപയോഗം, മാലിന്യം തരംതിരിക്കാതെ കൂട്ടിയിടൽ തുടങ്ങിയ നിയമലംഘനങ്ങൾക്ക് മുനിസിപ്പാലിറ്റി ആക്ട് അനുസരിച്ച് 25000 രൂപ ചുമത്തി നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കോർപ്പറേഷന് സ്ക്വാഡ് നിർദ്ദേശം നൽകി.തിരുവനന്തപുരം ആസ്ഥാനമായുള്ള എ ടു സെഡ് ഇവൻ്റ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മാനേജ്മെൻറ് ഗ്രൂപ്പാണ് പിഴ അടക്കേണ്ടത്. 


     പരിശോധനയിൽ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെൻ്റ് ഓഫീസർ കെ.ആർ അജയകുമാർ, ഷെരീകുൽ അൻസാർ, അലൻ ബേബി, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രേഷ്മ രമേശൻ, ഹരിതകർമ്മസേനാംഗങ്ങളായ റീന കെ.വി., സുജിന എസ്.വി. എന്നിവർ പങ്കെടുത്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം