തളിപ്പറമ്പില്‍ വഴി യാത്രക്കാരിയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍.
തളിപ്പറമ്പ്: തളിപ്പറമ്പില്‍ സ്തീയുടെ കഴുത്തില്‍ നിന്ന് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിക്കോട് താമരശേരി അടിവാരത്തെ പുത്തന്‍ വീട്ടില്‍ പി.വി.അനസ് (28), കൊയിലാണ്ടി എടക്കുളത്തെ മാവിലിച്ചികണ്ടി വീട്ടില്‍ എസ്.എസ്.സൂര്യന്‍ (26) എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ സി.ജി.സാംസണ്‍ അറസ്റ്റ് ചെയ്തത്.
ജൂലായ് ഒന്നിന് രാത്രി ചിറവക്ക് മൊട്ടമ്മല്‍ ബാറിന് സമീപത്തുവെച്ച് ഉമാദേവി എന്ന 68കാരിയുടെ മാലയാണ് ഇവര്‍ പൊട്ടിച്ചെടുത്തത്.
ജൂണ്‍ 30 ന് മട്ടന്നൂർ എളക്കുഴിയിൽ റോഡിലൂടെ നടന്നുപോകുകയായിരുന്ന ഉരുവച്ചാല്‍ എളക്കുഴിയിലെ അനുഗ്രഹ് വീട്ടില്‍ രാധാകൃഷ്ണന്റെ ഭാര്യ കെ.വി.ശ്രീജയുടെ (43)സ്വര്‍ണമാല സ്‌ക്കൂട്ടറിലെത്തി പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ച കേസിലും ഇവര്‍ പ്രതികളാണ്.
ജൂലായ് ഒന്നിന് പരിയാരം പോലീസ് പരിധിയില്‍ ഭാസ്‌ക്കരന്‍ പീടികയില്‍ വെച്ച് സ്‌ക്കൂട്ടറില്‍ പോകുകയായിരുന്ന സ്ത്രീയുടെ മാല കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്.
മട്ടന്നൂർ പോലീസ് നൽകിയ വിവരമനുസരിച്ച് തളിപ്പറമ്പ് പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം നടത്തിയാണ് മാല നഷ്ടപ്പെട്ട സ്ത്രീയെ കണ്ടെത്തി ഇവരുടെ മൊഴിരേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തത്.

Comments
Post a Comment