കണ്ണൂർ :മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം
കൂത്തുപറമ്പ്: മാങ്ങാട്ടിടം ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി യുവാവിൻ്റെ ദാരുണ അപകട മരണം. കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പറും സി ഐ ടി യു സംസ്ഥാന സെക്രട്ടറിയുമായ ഒ സി ബിന്ദുവിൻ്റെയും മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട് ഹൗസിൽ ജയരാജിൻ്റെയും ഏക മകൻ സി സായന്ത് രാജാണ് (25) ദാരുണമായി മരിച്ചത്.
ബുധനാഴ്ച്ച പുലർച്ചെ ഒന്നേകാലിന് ഇരിട്ടി - മട്ടന്നൂർ റോഡിലെ കള റോഡിൽ വെച്ചാണ് അപകടം. ചൊവ്വാഴ്ച്ച രാത്രി തിരുവനന്തപുരത്തേക്ക് പോകാനായി അമ്മ ബിന്ദുവിനെ തലശേരി റെയിൽവെ സ്റ്റേഷനിൽ ഇറക്കിയതിന് ശേഷം സായന്ത് രാജ് വീട്ടിലെത്തി, ശേഷം സുഹൃത്തിനെ കാണാനായി സുഹൃത്തുക്കൾക്കൊപ്പം ഇരിട്ടിയിലേക്ക് പോവുകയായിരുന്നു.
ഇവിടെ നിന്നും മടങ്ങി വരുന്നതിനിടെയാണ് മട്ടന്നൂരിനടുത്തെ കള റോഡിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞത്. സായന്ത് രാജിനെയും കൂടെ ഉണ്ടായിരുന്ന അഭിരാം (25) ഹൃഷി രാജ് (25) എന്നിവരെ പരുക്കുകളോടെ നാട്ടുകാരും പൊലിസും ചേർന്ന് വാഹനത്തിൽ നിന്നും പുറത്തെടുത്ത് കണ്ണൂർ ചാലയിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും സായന്ത് രാരാജിന്റെ ജീവൻ രക്ഷിക്കാൻ ആയില്ല.
തലശേരി റെയിൽവെ സ്‌റ്റേഷനിൽ നിന്നും അമ്മയെ യാത്രയയച്ച് മണിക്കൂറുകൾക്ക് ഉള്ളിലാണ് മകൻ അപകടത്തിൽപ്പെട്ടത്. ഈ വിവരം തിരുവനന്തപുരത്ത് സി ഐ ടി യു സംഘടന പരിപാടിക്കെത്തിയ അമ്മ ബിന്ദുവിനെ ബന്ധുക്കൾ അറിയിക്കുകയും ഇവർ ബോധരഹിതയായി വീഴുകയുമായിരുന്നു.
സായന്ത് രാജിൻ്റെ ഭൗതിക ശരീരം വ്യാഴാഴ്ച്ച രാവിലെ 10 മണി വരെ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം കൂത്തുപറമ്പ് വലിയ വെളിച്ചം ശ്മശാനത്തിൽ സംസ്കരിക്കും.

Comments
Post a Comment