പുല്ലൂപ്പിക്കടവ് ഇനി മൾട്ടി പർപ്പസ് ടൂറിസം കേന്ദ്രം; ആറ് കോടിയുടെ രണ്ടാം ഘട്ട വികസന പദ്ധതി
ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ഉൾപ്പെടെയുള്ള വിപുലമായ സൌകര്യങ്ങൾ വരുന്നു; കയാക്കിങ്ങിനും ജലവിനോദങ്ങൾക്കും പുറമെ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും
കണ്ണൂർ ജില്ലയിലെ പ്രമുഖ കയാക്കിങ്, നദീതീര വിനോദസഞ്ചാര കേന്ദ്രമായ പുല്ലൂപ്പിക്കടവ് വിപുലമായ വികസനത്തിനൊരുങ്ങുന്നു. ആറ് കോടി രൂപ ചെലവിട്ട് നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന രണ്ടാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായാണ് കൂടുതൽ ആധുനിക സൌകര്യങ്ങൾ ഇവിടെയൊരുങ്ങുന്നത്.
സാംസ്കാരിക പരിപാടികൾ, പൊതുചടങ്ങുകൾ, വിവാഹങ്ങൾ എന്നിവയ്ക്ക് ആതിഥേയത്വം വഹിക്കാൻ അനുയോജ്യമായ രീതിയിൽ പുല്ലൂപ്പിക്കടവിനെ വികസിപ്പിക്കാനാണ് പുതിയ പദ്ധതി വിഭാവനം ചെയ്യുന്നത്.
മുൻ സർക്കാരിന്റെ കാലത്തുതന്നെ പുല്ലൂപ്പിക്കടവിൻറെ ഭാവി വികസനത്തിനായുള്ള പദ്ധതികൾ തയ്യാറാക്കി സമർപ്പിച്ചിരുന്നതായി അഴീക്കോട് എംഎഎ കെവി സുമേഷ് വ്യക്തമാക്കി.
മനോഹരമായ നദീതീര പശ്ചാത്തലത്തെ പ്രയോജനപ്പെടുത്തി ഈ പ്രദേശത്തെ ഒരു പ്രധാന ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് വേദിയാക്കി മാറ്റാനും പദ്ധതിയുണ്ട്. പദ്ധതി എത്രയും വേഗം യാഥാർത്ഥ്യമാക്കുന്നതിനായി പുതിയ ടൂറിസം മന്ത്രിയുമായി അടുത്ത ദിവസം തന്നെ ചർച്ചകൾ നടത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
കണ്ണൂരിന്റെ പ്രിയപ്പെട്ട വീക്കെൻഡ് ഗേറ്റ്‌വേ; സഞ്ചാരികളുടെ തിരക്കേറുന്നു
കണ്ണൂർ നഗരത്തിൽ നിന്ന് വെറും 30 മിനിറ്റ് മാത്രം യാത്രാദൂരമുള്ള പുല്ലൂപ്പിക്കടവ് ഇപ്പോൾത്തന്നെ തദ്ദേശവാസികളുടെയും വിനോദസഞ്ചാരികളുടെയും പ്രിയപ്പെട്ട വീക്കെൻഡ് കേന്ദ്രമാണ്.
ദേശീയപാതയോടും നഗരത്തോടും ചേർന്നുകിടക്കുന്ന ഭൂമിശാസ്ത്രപരമായ പ്രത്യേകതയും മനോഹരമായ നദീതീര അന്തരീക്ഷവും ഇവിടേക്ക് ആളുകളെ ആകർഷിക്കുന്നു.
പയ്യാമ്പലം ബീച്ച് പോലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ, സമാധാനപരമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ ഇപ്പോൾ പുല്ലൂപ്പിക്കടവാണ് തിരഞ്ഞെടുക്കുന്നതെന്ന് തളിപ്പറമ്പ് സ്വദേശിയായ നിതേഷ് കുമാർ പറയുന്നു. കയാക്കിങ് സൗകര്യം വന്നതോടെ ഇവിടേക്ക് വരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായത്. ഭാവിയിൽ കൂടുതൽ ബിസിനസ്സ് സാധ്യതകൾക്കും ഇത് വഴിതുറക്കും.
കയാക്കിങ്ങും സാഹസിക വിനോദങ്ങളും: കയാക്കിങ്ങും മറ്റ് ജലവിനോദങ്ങളുമാണ് പുല്ലൂപ്പിക്കടവിനെ കണ്ണൂരിലെ ഏറ്റവും ജനപ്രിയ ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയത്.
പുല്ലൂപ്പിക്കടവ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിലൂടെ തുഴഞ്ഞുപോകാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി നിരവധി സാഹസിക-പ്രകൃതി സ്‌നേഹികളാണ് ദിവസവും ഇവിടെയെത്തുന്നത്. പുതിയ വികസന പദ്ധതി കൂടി വരുന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നടക്കമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ പുല്ലൂപ്പിക്കടവിനാകും

Comments
Post a Comment