ഭാര്യയുടെ മരണവാർത്ത കേട്ട് നാട്ടിലേക്ക് വന്ന യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് ദോഹയിൽ നിന്ന് നാട്ടിലേക്ക് തിരിച്ച യുവാവിനെ ബെംഗളൂരുവിലെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടിൽ പി.എസ്. സനുക്കുട്ടൻ (30) ആണ് മരിച്ചത് . രണ്ട് ദിവസം മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മയെ (27) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 3 മാസം ഗർഭിണിയായിരുന്നു ഹരീഷ്മ.
നാല് മാസം മുൻപാണ് സനുക്കുട്ടനും ഹരീഷ്മയും വിവാഹിതരായത്. ഒരു മാസം മുൻപ് ജോലിക്കായി സനുക്കുട്ടൻ ദോഹയിലേക്ക് പോയതായിരുന്നു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് സനുക്കുട്ടൻ നാട്ടിലേക്കു തിരിച്ചു. കണക്‌ഷൻ ഫ്ലൈറ്റിൽ ബെംഗളൂരൂവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുമെന്നായിരുന്നു വീട്ടുകാരെ അറിയിച്ചത്.
ഇതനുസരിച്ച് സഹോദരനും, ബന്ധുവും കൂടി നെടുമ്പാശേരിയിൽ കാത്തുനിന്നെങ്കിലും സനുക്കുട്ടൻ എത്തിയില്ല. ബെംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചു. പക്ഷേ, ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷനുമായും പൊലീസുമായും ബന്ധപ്പെട്ടു.
ലോഡ്ജിൽ മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചതോടെ ബന്ധുക്കളെത്തി, മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഹരീഷ്മയുടെ സംസ്കാരം മാവേലിക്കരയിൽ നടത്തി.

Comments
Post a Comment