പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയി പീഡനശ്രമം'; യുവതിയുടെ പരാതിയിൽ ആയുർവേദ ഡോക്ടർക്കെതിരെ കേസ്
പോളണ്ടിലെ ആയുർവേദ തെറാപ്പി സെൻ്ററിൽ ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയ ശേഷം വഞ്ചനയ്ക്കും ശാരീരിക-ലൈംഗിക പീഡനങ്ങൾക്കും ഇരയാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പയ്യന്നൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആയുർവേദ തെറാപ്പിസ്റ്റായ യുവതി നൽകിയ പരാതിയിൽ ഡോക്ടർക്കെതിരെ പയ്യന്നൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പോളണ്ടിലെ ക്രാക്കോവിൽ ആയുർവേദ ചികിത്സാ കേന്ദ്രം നടത്തുന്ന ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഡോ. എം വിജേഷ് (39) ആണ് കേസിലെ പ്രതി.
കരാർ നൽകാതെ തടഞ്ഞുവെച്ചെന്ന് ആരോപണം ജോലി വാഗ്ദാനം ചെയ്ത് പോളണ്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം തൊഴിൽ കരാർ നൽകാതെ തടഞ്ഞുവെക്കുകയും ശാരീരികമായി ആക്രമിക്കുകയും ലൈംഗികമായി അപമാനിക്കുകയും ചെയ്തുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2026 മേയ് 23 മുതൽ 26 വരെ പോളണ്ടിലെ 'അയൂറ ആയുർവേദ' കേന്ദ്രത്തിലായിരുന്നു സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു. വർഷങ്ങളായി വിദേശത്ത് ജോലി ചെയ്ത് പരിചയമുള്ള ഇവർക്ക് ജർമനിയിലും സ്വീഡനിലും ജോലി ചെയ്ത പശ്ചാത്തലമുണ്ട്. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയും ഇവർക്കുണ്ട്.
ഈ വർഷം ആദ്യം ജോലി അന്വേഷിക്കുന്നതായി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിനെ തുടർന്നാണ് പോളണ്ടുകാരനായ റഫാൽ എന്നയാൾ മെസഞ്ചറിലൂടെ ബന്ധപ്പെടുന്നത്. താൻ ഒരു തെറാപ്പി സെൻ്റർ നടത്തുകയാണെന്നും ഇന്ത്യൻ പങ്കാളി ബന്ധപ്പെടുമെന്നും ഇയാൾ അറിയിച്ചതായി യുവതി പറയുന്നു.
തുടർന്നാണ് വിജേഷ് വിളിച്ചതെന്നും ക്രാക്കോവിലും കൊച്ചിയിലും ആയുർവേദ കേന്ദ്രങ്ങൾ നടത്തുന്നയാളാണെന്ന് പരിചയപ്പെടുത്തിയെന്നും പരാതിക്കാരി പറയുന്നു. വനിതാ തെറാപ്പിസ്റ്റിനെ ആവശ്യമാണെന്നും മുൻ ജീവനക്കാരി അറിയിക്കാതെ ജോലി ഉപേക്ഷിച്ചുവെന്നുമായിരുന്നു വിശദീകരണം. പ്രതിമാസം 1.4 ലക്ഷം രൂപ ശമ്പളം, കൂടാതെ താമസവും ഭക്ഷണവും സൗജന്യം തുടങ്ങിയ വാഗ്ദാനങ്ങളും നൽകി.
യൂറോപ്യൻ യൂണിയനിൽ ജോലി ചെയ്യാനുള്ള അനുമതി ഉണ്ടായിരുന്നതിനാൽ വിസ ചെലവ് ഒഴിവാകുമെന്നായിരുന്നു വിശദീകരണം. എന്നാൽ ജോലിയുടെ കരാർ രേഖ ആവശ്യപ്പെട്ടപ്പോഴെല്ലാം അത് നീട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു. യാത്രയ്ക്ക് ഒരാഴ്ച മുൻപ് ഭർത്താവ് കരാർ ആവശ്യപ്പെട്ടെങ്കിലും പോളണ്ടിലെത്തിയ ശേഷം നൽകാമെന്നായിരുന്നു മറുപടി.
യുവതി ഇത് വിശ്വസിച്ചാണ് യാത്ര തീരുമാനിച്ചത്. സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുന്ന 70 വയസ് കഴിഞ്ഞ പിതാവിനോട് ആദ്യ ശമ്പളം ലഭിച്ചാൽ ജോലി അവസാനിപ്പിക്കാമെന്ന് പറഞ്ഞാണ് അവർ പോളണ്ടിലേക്ക് പോയത്. എന്നാൽ അവിടെ എത്തിയതിന് മണിക്കൂറുകൾക്കകം കാര്യങ്ങൾ മാറിമറിഞ്ഞുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ.
വീട്ടുജോലിക്കാരിയെപ്പോലെ പെരുമാറിയെന്ന് യുവതി എയർപോർട്ടിൽ നിന്ന് വിജേഷും റഫാലും ചേർന്ന് കൊണ്ടുപോയത് ഇരുനില കെട്ടിടത്തിലേക്കായിരുന്നു. താഴത്തെ നിലയിൽ ചികിത്സാ കേന്ദ്രവും മുകളിലെ നിലയിൽ താമസസൗകര്യവുമായിരുന്നു. അവിടെ എത്തിയ ഉടൻ അടുക്കള ജോലി ചെയ്യണമെന്നും വീടും സ്ഥാപനവും വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശിച്ചതോടെ ഞെട്ടിപ്പോയെന്ന് യുവതി പറയുന്നു. യാത്രയ്ക്ക് മുൻപുള്ള ചർച്ചകളിൽ എല്ലാവരും വീട്ടുജോലികൾ പങ്കുവെക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും പിന്നീട് വീട്ടുജോലിക്കാരിയെപ്പോലെയാണ് പെരുമാറിയതെന്നും അവർ ആരോപിക്കുന്നു.
ഭക്ഷണം പാകം ചെയ്യാനും വൃത്തിയാക്കാനും ആവശ്യപ്പെട്ടതോടൊപ്പം കരാർ നൽകാതെയും ജോലിക്ക് നിർബന്ധിച്ചതായി യുവതി പറയുന്നു. സഹായം വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും പരാതിയിലുണ്ട്. യുവതിയുടെ ഭർത്താവ് വിജേഷിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ കോൾ ബ്ലോക്ക് ചെയ്തതായും അവർ പറയുന്നു. മലയാളികളുടെ സഹായം തേടി വിദേശരാജ്യത്ത് ഒറ്റപ്പെട്ട അവസ്ഥയിലായതോടെ യുവതി വീണ്ടും പോളണ്ടിലെ മലയാളികളുടെ സഹായം തേടി.
ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചതിനെ തുടർന്ന് അവിടെയുള്ള ഇന്ത്യൻ സംഘടനാംഗങ്ങൾ ബന്ധപ്പെട്ടു. സംഭവവിവരം അറിഞ്ഞ അവർ അവിടെ നിന്ന് മാറാൻ നിർദേശിക്കുകയും മനുഷ്യക്കടത്ത് ഇരകൾക്ക് സഹായം നൽകുന്ന ഒരു എൻജിഒയുമായി ബന്ധിപ്പിക്കുകയും ചെയ്തു. എൻജിഒയുടെ ഇടപെടലിനെ തുടർന്ന് മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ചികിത്സാ കേന്ദ്രത്തിലെത്തിയെങ്കിലും ഭയം കാരണം വിവരങ്ങൾ തുറന്ന് പറയാനായില്ലെന്നാണ് യുവതി പറയുന്നത്.
അവസാന മൂന്ന് ദിവസങ്ങളിൽ ഭക്ഷണം നിഷേധിച്ചുവെന്നും അടുക്കളയിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് വിജേഷ് പറഞ്ഞുവെന്നും അവർ ആരോപിക്കുന്നു. പിന്നീട് പൊലീസ് ഇടപെട്ട് നാട്ടിലേക്ക് മടങ്ങാനുള്ള വിമാന ടിക്കറ്റ് നൽകാൻ ചികിത്സാ കേന്ദ്രത്തിൻ്റെ ഉടമയോട് നിർദേശിച്ചു. സംഭവം പുറത്ത് പറഞ്ഞാൽ കേരളത്തിലെത്തിയാലും കണ്ടെത്തുമെന്ന് വിജേഷ് ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു. കൊച്ചിയിൽ തിരിച്ചെത്തിയ ശേഷവും മൂന്ന് പേർ പിന്തുടരുന്നതായി സംശയം തോന്നിയതിനെ തുടർന്ന് ഒരു റെസ്റ്റോറൻ്റിൽ അഭയം തേടേണ്ടിവന്നതായും അവർ വെളിപ്പെടുത്തി.
നാട്ടിൽ തിരിച്ചെത്തിയ ശേഷവും മാനസിക ആഘാതവും സാമ്പത്തിക നഷ്ടവും തുടരുകയാണെന്ന് യുവതി പറയുന്നു. ആഭരണങ്ങൾ പണയം വെച്ച് കണ്ടെത്തിയ പണമാണ് യാത്രയ്ക്കായി ചെലവഴിച്ചത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും നീതിക്കായി ഇപ്പോൾ കേസ് പിന്തുടരേണ്ട സാഹചര്യമാണെന്നും അവർ പറയുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് പരാതിയുടെ അടിസ്ഥാനത്തിൽ പയ്യന്നൂർ പൊലീസ് ഡോ. വിജേഷിനെതിരെ ഭാരതീയ ന്യായ സംഹിത പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അന്യായമായി തടഞ്ഞുവെക്കൽ, പരിക്കേൽപ്പിക്കൽ, മാനഭംഗപ്പെടുത്താൻ ശ്രമിക്കൽ, ബലപ്രയോഗം നടത്തൽ, ലൈംഗിക സ്വഭാവമുള്ള പരാമർശങ്ങൾ നടത്തൽ, വഞ്ചന എന്നിവയാണ് കുറ്റങ്ങൾ. കുറ്റങ്ങൾ തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പയ്യന്നൂർ പൊലീസ് അറിയിച്ചു

Comments
Post a Comment