നിക്ഷേപത്തട്ടിപ്പിൽ 43 ലക്ഷം നഷ്ടമായി: ഒരാൾ അറസ്റ്റിൽ
കണ്ണൂർ : താണയിലെ വിദേശനാണ്യ വിനിമയ സ്ഥാപനത്തിൻ്റെ പേരിൽ കൊല്ലം സ്വദേശിയുടെ 43 ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ സംഘത്തിലെ ഒരാൾ പിടിയിൽ.
ഏച്ചൂർ വട്ടപ്പൊയിൽ സ്വദേശി ജസീലയെ (32) ആണ് കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്. പ്രതിയെ റിമാൻഡ് ചെയ്‌തു.
താണയിലെ സാറ എഫ്എക്‌സ് എന്ന സ്ഥാപനത്തിന് വേണ്ടി നിക്ഷേപം ശേഖരിക്കുന്ന കാപ് ഗെയിൻ എന്ന സ്ഥാപനത്തിന്റെ പേരിൽ കൊല്ലം കടയ്ക്കൽ സ്വദേശി അഷ്റഫിൽ നിന്ന് 43,59,950 രൂപ നിക്ഷേപമായി വ്യാജ ബാങ്ക് അക്കൗണ്ട് വഴിയും മറ്റും കൈക്കലാക്കിയതെന്നാണ് കേസ്.
റോബട്ടിക് ട്രേഡിങ്ങിൽ നിക്ഷേപം നടത്തിയാൽ ഇരുപത് ശതമാനം ലാഭം ലഭിക്കും എന്നായിരുന്നു വാഗ്ദാനം. 2022 ജൂലൈ മുതൽ ഒക്ടോബർ വരെയാണ് പരാതിക്കാരൻ പണം നിക്ഷേപിച്ചതെന്ന് പൊലീസ് പറഞ്ഞു.
കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുന്നു. പ്രതിക്ക് എതിരെ മറ്റൊരു സാമ്പത്തിക തട്ടിപ്പ് കേസും ടൗൺ സ്റ്റേഷനിൽ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. എസ് ഐ ഷമീൽ, ഷൈജു, നാസർ, ഷാജി എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്‌ത പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.

Comments
Post a Comment