ചേലേരി എയുപി സ്‌കൂള്‍ ഫുഡ്‌ഫെസ്റ്റ്
വേദനിക്കുന്നവന്റെ കണ്ണീരൊപ്പും
ഈ കാരുണ്യത്തക്കാരം
ചേലേരി: മുട്ടമാല, കായി അട, മുട്ടക്കുംസി, കായിപ്പോള, റൊട്ടി ഷവര്‍മ, കുഴലപ്പം...നാക്കിലെ രുചിക്കൊപ്പം കാരുണ്യത്തിന്റെ രുചി കൂടി പകര്‍ന്ന് ചേലേരി എയുപി സ്‌കൂള്‍ ഫുഡ്‌ഫെസ്റ്റ്. സ്‌കൂളിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ ക്രിസ്മസ് ആഘോഷത്തിനൊപ്പം നടന്ന ഫുഡ്‌ഫെസ്റ്റ് വിഭവങ്ങളുടെ വൈവിധ്യം കൊണ്ടും പങ്കാളിത്തം കൊണ്ടും തീര്‍ത്തും വ്യത്യസ്തമായി.
രക്ഷിതാക്കളും വിദ്യാര്‍ഥികളും തയാറാക്കിയ വ്യത്യസ്ത വിഭവങ്ങള്‍ സ്‌കൂളിലെത്തിച്ച് വിവിധ കൗണ്ടറുകളിലായി സജ്ജീകരിച്ചായിരുന്നു വിൽപന. വിദ്യാര്‍ഥികള്‍ തന്നെ കച്ചവടക്കാരായി വിൽപന നടത്തിയപ്പോൾ കൂട്ടലും കിഴിക്കലുമായി പഠനവും തൊഴിൽ പരിചയവും വിനോദവുമെല്ലാം ഒന്നിച്ചു വിരുന്നെത്തിയ അനുഭൂതി ആയിരുന്നു വിദ്യാർഥികൾക്ക്. വിദ്യാര്‍ഥികൾക്കൊപ്പം രക്ഷിതാക്കളും വിഭവങ്ങള്‍ വാങ്ങാനെത്തിയപ്പോള്‍ മികച്ച വരുമാനമാണ് ഫുഡ്‌ഫെസ്റ്റ് സമ്മാനിച്ചതെന്നും വരുമാനം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കാനാണ് തീരുമാനമെന്നും സംഘാടകര്‍ പറഞ്ഞു. പുഡിംഗ്‌സ്, ബേക്കറി, കച്ച്, കൂള്‍ഡ്രിങ്ക്‌സ്, നാടന്‍ വിഭവങ്ങള്‍, അമ്മായിക്കടികള്‍ തുടങ്ങി വ്യത്യസ്ത കൗണ്ടറുകളിലായി സജ്ജീകരിച്ച ഫെസ്റ്റില്‍ എല്ലാ സ്റ്റാളുകളിലും വന്‍തിരക്കായിരുന്നു. ഉച്ചയോടെ തന്നെ സ്റ്റാളുകളെല്ലാം കാലിയായപ്പോള്‍ വേദനിക്കുന്നവന്റെ കണ്ണീരൊപ്പി ചേലേരി എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തീര്‍ത്തത് സേവനത്തിന്റെ പുതുമാതൃകയായിരുന്നു.
Comments
Post a Comment