കുറുമാത്തൂർ പഞ്ചായത്തിനെതിരെ വ്യാജ പ്രചരണം – ഓൺലൈൻ വാർത്തകൾ അടിസ്ഥാന രഹിതമെന്ന്
തളിപ്പറമ്പ്: കുറുമാത്തൂർ പഞ്ചായത്തിനെതിരെയുള്ള ഓൺലൈൻ വാർത്തകൾ അടിസ്ഥാന രഹിതമെന്ന് പഞ്ചായത്ത് അധികാരികൾ.
കുറുമാത്തൂർ പഞ്ചായത്തിൻ്റെ പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തിൽ ശാസ്ത്രീയമായി സൂക്ഷിച്ച പ്ലാസ്റ്റിക്കുകൾ സാമൂഹ്യ ദ്രോഹികൾ പരിസ്ഥിതിക്ക് ദോഷമാകുന്ന നിലയിൽ വലിച്ചിട്ട് അത് പഞ്ചായത്ത് അധികൃതരുടെ പിടിപ്പുകേടാണെന്ന് പ്രചരിപ്പിക്കുകയാണെന്നാന്ന് അധികാരികൾ പറയുന്നത്.
കുറുമാത്തൂരിലെ പഴയ ഐ.ടി.ഐക്ക് സമീപം സ്ഥാപിച്ച പ്ലാസ്റ്റിക്ക് സംഭരണ കേന്ദ്രത്തിലാണ് സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടമുണ്ടായത്.
പഞ്ചായത്ത് ഹരിത കർമ്മസേന ശേഖരിച്ച കുപ്പിചില്ലുകൾ ചാക്കുകളിലാക്കി ഇവിടെ സൂക്ഷിച്ചിരുന്നു. ഇത് കയറ്റി കൊണ്ടുപോയപ്പോൾ ഒഴിഞ്ഞ ചാക്കുകൾ കെട്ടി ആണ് ഇവിടെ കൂട്ടിവെച്ചത്.
കെട്ടിവച്ച ചാക്കുകൾ ഇരുട്ടിൻ്റെ മറവിൽ വലിച്ചു നിരത്തുകയും ജനങ്ങൾക്ക് ഇവിടെ വലിയ മാലിന്യ പ്രശ്നമാണെന്ന് പ്രചരണം നടത്തി പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ
തെറ്റായി ചിത്രീകരിക്കുന്നതിനുള്ള ബോധപൂർവ്വമുള്ള ശ്രമമാണ് സാമൂഹ്യ ദ്രോഹികളുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ പറഞ്ഞു.
ഇവിടെ സംഭരണ കേന്ദ്രം സ്ഥാപിച്ചപ്പോൾ പ്ലാസ്റ്റിക്ക് സംസ്ക്കരണ കേന്ദ്രമാണെന്ന് തെറ്റിദ്ധരിച്ച് പ്രതിഷേധമുയർന്നിരുന്നു.
ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഒഴികെ കുപ്പികൾ, ബാഗുകൾ, തുണികൾ എന്നിവ മാത്രമാണ് ഇവിടെ സൂക്ഷിക്കുന്നത്. ഇവ കൃത്യമായ ഇടവേളകളിൽ സംസ്കരണത്തിനായി കൈമാറുകയാണ് പതിവ്.
പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കേന്ദ്രത്തിൻ്റെ പൂട്ട് ഓണം അവധി സമയത്ത് തകർത്ത് കൈയ്യേറുകയാണ് ഉണ്ടായതെന്നും ഇത് ചെയ്തവർക്കും
തെറ്റായ രീതിയിൽ പ്രചരണം നടത്തിയവർക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് വൈസ് പ്രസിഡൻ്റ് പാച്ചേനി രാജീവൻ പറഞ്ഞു
Comments
Post a Comment