ആലി മുസ്‌ലിയാരെ തൂക്കിലേറ്റണമെന്ന ബ്രിട്ടീഷുകാരുടെ ആഗ്രഹം നടപ്പിലായില്ലെന്ന് വെളിപ്പെടുത്തൽ,മരണം സംഭവിച്ചത് നിസ്കാരത്തിനിടെ സുജൂതിൽ കിടന്നെന്ന് ജയിൽ ഉദ്യോഗസ്ഥൻ
ആലി മുസ്‌ലിയാരെ തൂക്കിലേറ്റണമെന്ന ബ്രിട്ടീഷുകാരുടെ ആഗ്രഹം നടപ്പിലായില്ലെന്ന് വെളിപ്പെടുത്തൽ,മരണം സംഭവിച്ചത് നിസ്കാരത്തിനിടെ സുജൂതിൽ കിടന്നെന്ന് ജയിൽ ഉദ്യോഗസ്ഥൻ
കോഴിക്കോട്: മലബാര്‍ സമര നായകനും സ്വാതന്ത്ര്യ സമര സേനാനിയുമായ ആലി മുസ്‌ലിയാരുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍.
ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റുംമുന്‍പ് ആലി മുസ്‌ലിയാര്‍ മരിച്ചിരുന്നുവെന്നാണ് പുതിയ വിവരം. മുസ്‌ലിയാര്‍ കോയമ്ബത്തൂര്‍ ജയിലില്‍ കഴിയുമ്ബോള്‍ അവിടെ ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പനാണ് ഇക്കാര്യം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
എസ്.കെ.എസ്.എസ്.എഫ് നേതാവായ സത്താല്‍ പന്തല്ലൂര്‍ ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പുറത്തുവിട്ടത്. ആലി മുസ്‌ലിയാരുടെ മരണവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള ചരിത്രത്തെ വെല്ലുവിളിക്കുന്നതാണ് വെളിപ്പെടുത്തല്‍. ആലി മുസ്‌ലിയാരെ തൂക്കിലേറ്റാന്‍ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോള്‍ സഹതടവുകാര്‍ക്കൊപ്പം സുബ്ഹി ജമാഅത്തായി നമസ്‌കരിക്കാനുള്ള(കൂട്ടനമസ്‌കാരം) താത്പര്യം അറിയിക്കുകയായിരുന്നു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും മുസ്‌ലിയാരോടുള്ള ആദരവുകൊണ്ട് അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നമസ്‌കാരത്തിനിടെ സുജൂദില്‍ കിടന്ന് ആലി മുസ്‌ലിയാര്‍ മരണപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് കണ്ണപ്പന്‍ പറയുന്നു.
മരിച്ച വിവരം പുറത്തറിയിക്കരുതെന്ന് ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹം തൂക്കിലേറ്റാനായിരുന്നു പദ്ധതി. മരിച്ച ആലി മുസ്‌ലിയാരെ 'തൂക്കിലേറ്റി' അവര്‍ പിന്നീട് ശിക്ഷ നടപ്പാക്കുകയും ചെയ്തു. ബ്രീട്ടീഷുകാരാല്‍ താന്‍ വധിക്കപ്പെടരുതെന്നായിരുന്നു ജയിലില്‍ വന്നതുമുതല്‍ ആലി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയെന്ന് സഹതടവുകാര്‍ പറയാറുണ്ടെന്ന് കണ്ണപ്പന്‍ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓര്‍ക്കുന്നു.
സത്താര്‍ പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്വാതന്ത്ര്യ സമര നായകന്‍ ആലി മുസ്‌ലിയാരെ ബ്രിട്ടീഷുകാര്‍ തൂക്കിലേറ്റിയെന്നാണ് ചരിത്രം. തൂക്കിലേറ്റുന്നതിനുമുന്‍പേ മരണപ്പെട്ടിരുന്നുവെന്നും പലരും പറയാറുണ്ട്. ഇതേകുറിച്ചുള്ള അന്വേഷണ യാത്രയിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മംഗലം ഗോപിനാഥിനെ കണ്ടുമുട്ടിയത്.
ആലി മുസ്‌ലിയാര്‍ ജയിലില്‍ കിടക്കുമ്ബോള്‍ അവിടത്തെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന കണ്ണപ്പന്‍ ജോലിയില്‍നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ട സമയത്താണ് കോയമ്ബത്തൂരില്‍വച്ച് മംഗലം ഗോപിനാഥ് അദ്ദേഹത്തെ കണ്ടുമുട്ടുന്നത്.
ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങിനെയായിരുന്നു: ആലി മുസ്‌ലിയാരെ തൂക്കിലേറ്റാന്‍ നിശ്ചയിച്ച ദിവസം അവസാന ആഗ്രഹം ചോദിച്ചപ്പോള്‍ തന്റെ സഹതടവുകാരോടൊപ്പം സുബ്ഹി ജമാഅത്തായി നമസ്‌കരിക്കാനുള്ള താത്പര്യം അറിയിച്ചു. സഹതടവുകാരെ അതിന് അനുവദിക്കുന്നത് നിയമവിരുദ്ധമാണെങ്കിലും ആലി മുസ്‌ലിയാരോടുള്ള ആദരവ് കൊണ്ട് അവര്‍ അതിന് സമ്മതിച്ചു. അപ്രതീക്ഷിതമായി നമസ്‌കാരത്തിനിടെ സുജൂദില്‍ കിടന്ന് ആലി മുസ്‌ലിയാര്‍ മരണപ്പെട്ടു.
പക്ഷെ ബ്രിട്ടീഷ് ഉദ്യോഗസ്ഥര്‍ ഈ വിവരം പുറത്തറിയിക്കരുതെന്നും അദ്ദേഹത്തെ തൂക്കിലേറ്റണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. മരണപ്പെട്ട ആലി മുസ്‌ലിയാരെ അവര്‍ 'തൂക്കിലേറ്റി' ശിക്ഷ നടപ്പാക്കി. ബ്രീട്ടീഷുകാരാല്‍ താന്‍ വധിക്കപ്പെടരുതെന്നായിരുന്നു ജയിലില്‍ വന്നതുമുതല്‍ ആലി മുസ്‌ലിയാരുടെ പ്രാര്‍ത്ഥനയെന്ന് സഹതടവുകാര്‍ പറയാറുണ്ടെന്ന് ഉദ്യോഗസ്ഥാനായ കണ്ണപ്പന്‍ പറഞ്ഞതായി മംഗലം ഗോപിനാഥ് ഓര്‍ക്കുന്നു
Comments
Post a Comment