ഉമ്മയെ ശ്വാസം മുട്ടിച്ചു, മുത്തശ്ശിയെയും ബന്ധുക്കളെയും തലയ്ക്കടിച്ചു, ഒടുവിൽ അനിയന് ഇഷ്ടഭക്ഷണം വാങ്ങി നൽകി ജീവനെടുത്തു. കേരളം ഞെട്ടിയ ആ പകലിന് ഇന്നേക്ക് ഒരാണ്ട്...
തിരുവനന്തപുരം: മലയാളി മനസ്സാക്ഷിയെ മരവിപ്പിച്ച വെഞ്ഞാറമൂട് കൂട്ടമരണം നടന്നിട്ട് ഇന്ന് ഒരാണ്ട് തികയുന്നു. സ്വന്തം ഉറ്റവരടക്കം 5 പേരെ ക്രൂരമായി ഇല്ലാതാക്കിയ 23കാരനായ അഫാൻ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ വിചാരണ കാത്തു കഴിയുകയാണ്. സാമ്പത്തിക ബാധ്യതകളുടെ പേരിൽ നടന്ന ഈ മരണത്തിന്റെ നടുക്കത്തിൽ നിന്നും ഉറ്റവരും നാടും ഇന്നും മുക്തരായിട്ടി..
കഴിഞ്ഞ വർഷം ഇതേ ദിവസമാണ് നാടിനെ ഞെട്ടിച്ച ആ വാർത്ത പുറത്തുവന്നത്. ഒരു പകൽ മുഴുവൻ നീണ്ടുനിന്ന ദാരുണ സംഭവങ്ങള്‍ക്ക് ശേഷം അഫാൻ സ്വയം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു..
'സ്വന്തം ഉമ്മയായ ഷെമിയെ ഷാൾ കഴുത്തിൽ മുറുക്കി ജീവനെടുക്കാന്‍ ശ്രമിച്ച ശേഷം അഫാൻ പാങ്ങോടുള്ള പിതാവിന്റെ വീട്ടിലേക്ക് പോയി. അവിടെ വെച്ച് മുത്തശ്ശി സൽമാബീവിയെയും, പിതൃസഹോദരൻ ലത്തീഫിനെയും, ഭാര്യ ഷാഹിദയെയും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. തിരികെ വീട്ടിലെത്തിയ അഫാൻ, ഉമ്മയുടെ ശ്വാസോച്ഛ്വാസം കേട്ട് വീണ്ടും ആക്രമിച്ചു. ഇതിനിടെ പെൺസുഹൃത്ത് ഫർസാനയെ വിളിച്ചുവരുത്തി വീട്ടിനുള്ളിൽ വെച്ച് കൃത്യം ചെയ്തു. ഏറ്റവും ഒടുവില്‍ സ്കൂൾ വിട്ടെത്തിയ അനിയന് അഫ്‌സാന് ഇഷ്ടപ്പെട്ട കുഴിമന്തി വാങ്ങി നൽകിയ ശേഷമാണ് അഫാൻ ക്രൂരകൃത്യം നടത്തിയത്...
അഫാന്റെ ഉപദ്രവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉമ്മ ഷെമി മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിവന്നത്. എന്നാൽ ശാരീരികവും, മാനസികവുമായ ആഘാതങ്ങളിൽ നിന്ന് അവർ ഇന്നും പൂർണ്ണമായി മോചിതയായിട്ടില്ല. മകന്റെ ക്രൂരതയ്ക്ക് ഇരയായ അവർ ഇപ്പോൾ ഭർത്താവ് റഹീമിനൊപ്പം കൊല്ലം കടയ്ക്കൽ ചിതറയിൽ ഒരു വാടകവീട്ടിൽ കഴിയുകയാണ്.. ഗൾഫിലായിരുന്ന റഹീം ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി പച്ചക്കറി വിൽപന നടത്തിയാണ് ഇപ്പോൾ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്..
50 ലക്ഷം രൂപയുടെ കടബാധ്യതയാണ് കൃത്യം നടത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് അഫാൻ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ ഇത്രയും വലിയ തുകയുടെ കടത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് പിതാവ് റഹീം വ്യക്തമാക്കുന്നത്. പല തവണ ജീവനൊടുക്കാന്‍ ശ്രമിച്ച അഫാൻ ഇപ്പോൾ ജയിലിൽ കടുത്ത നിരീക്ഷണത്തിലാണ്...

Comments
Post a Comment