പടയപ്പ വീണ്ടും കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ; കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു
തൊടുപുഴ : ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം പടയപ്പ വീണ്ടും കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ. ദേവികുളം ടോൾ പ്ലാസക്ക് സമീപമെത്തിയ ആന റോഡ് മുറിച്ചുകടക്കുന്നതിനിടെ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. തുടർന്ന് മൂന്നാർ ആർ.ആർ.ടി റേഞ്ചർ ജെ. ജയൻ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ സി.കെ. സുജിത് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആർ.ആർ.ടി സംഘം ആനയെ കടത്തിവിട്ടു. ബസിന് സമീത്തെത്തിയ ആന ഡ്രൈവറുടെ കാബിനിലടക്കം പരതി. എന്നാൽ, ബസിനുനേരെ ആക്രമണമുണ്ടായില്ല.
മദപ്പാട് കണ്ടതോടെ പടയപ്പക്ക് മുന്നിൽ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പടയപ്പ ശാന്തനായിരുന്നു. ജനവാസ മേഖലയിലും പാതയോരങ്ങളിലുമിറങ്ങി നാശനഷ്ടങ്ങൾ വരുത്തുന്ന പ്രവണത ഇല്ലായിരുന്നു. ഒരാഴ്ച മുമ്പ് മാട്ടുപ്പെട്ടി, തെന്മല ഫാക്ടറി എന്നിവിടങ്ങളിലെ ജനവാസ മേഖലകളിലിറങ്ങിയ പടയപ്പ ആക്രമണസ്വഭാവം പുലർത്തിയിരുന്നു. പടയപ്പയെ നിരീക്ഷിക്കാൻ നിയമിച്ച പ്രത്യേക ആർ.ആർ.ടി സംഘവും മാട്ടുപ്പെട്ടി റോഡിലുണ്ട്.
Comments
Post a Comment