കണ്ണൂർ : പൂട്ടിയിട്ട ജില്ലയിലെ ബി എസ് എൻ എലിന്റെ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ
ഇരിട്ടി: പൂട്ടിയിട്ട ജില്ലയിലെ ബി എസ് എൻ എലിന്റെ എക്‌സ്‌ചേഞ്ചുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ . ബംഗളൂരു സ്വദേശി ചാന്ത് പാഷയെയാണ് ഇരിട്ടി പോലീസ് സംഘം മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്നെത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ഇരിട്ടി എക്‌സ്‌ചേഞ്ചിന് കീഴിലെ കിളിയന്തറ, ഉളിയിൽ എക്‌സ്‌ചേഞ്ചിലും ആലക്കോട് തേർത്തല്ലി എക്‌സചേഞ്ചിലുമായി മോഷണം നടന്നത്. കുറച്ചുകാലമായി ഉപഭോക്താക്കളുടെ എണ്ണത്തിൽ ഉണ്ടായ കുറവുകാരണം ഇവിടങ്ങളിലെ ടെലിഫോൺ എക്‌സ്‌ചേഞ്ചുകൾ പൂട്ടിയിട്ട് നിലയിലായിരുന്നു.
കാര്യമായ സുരക്ഷകളില്ലാതെ ആയിരുന്നു ഇത്തരം ഓഫീസുകൾ സ്ഥിതിചെയ്തിരുന്നത്. കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങൾ ഉണ്ടെങ്കിലും ആരും അധികം തിരിഞ്ഞു നോക്കാത്ത അവസ്ഥയിലായിരുന്നു. ഇത്തരം പ്രവർത്തിക്കാത്ത ഓഫീസുകളിലെ ഉപയോഗശൂന്യമായ ഇലക്ട്രോണിക്‌സ് ഭാഗങ്ങൾ ലേലം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചപ്പോഴാണ് മോഷണം ശ്രദ്ധയിൽ പെട്ടത്. ദേശീയ അടിസ്ഥാനത്തിൽ ഉപയോഗശൂന്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യാൻ ഓൺലൈൻ മുഖാന്തരം അറിയിപ്പ് നൽകിയിരുന്നു. അറിയിപ്പ് കണ്ടതിനെത്തുടർന്ന് ലേലം കൊള്ളാനെന്ന നിലയിൽ ഇതര സംസ്ഥാനത്തു നിന്നും ഒരു സംഘം ഈ ഓഫീസുകളിൽ എത്തി ഇവ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവ കാണാതാവുന്നത്.
തേർത്തല്ലി എക്‌സചേഞ്ചിൽ നിന്നും 127 ലൈൻ കാർഡുകളാണ് ആദ്യം മോഷണം പോയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ബി എസ് എൻ എൽ അധികൃതർ അംഗങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ സന്ദേശം നൽകിയതോടെ ഇരിട്ടി ടെലിഫോൺ എക്‌സ്‌ചേഞ്ചിന്റെ പരിധിയിലെ കിളിയന്തറയിലും ഉളിയിലും അധികൃതർ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഉളിയിൽ എക്‌സ്‌ചേഞ്ചിൽ നിന്നും 64 ലൈൻ കാർഡുകളും കിളിയന്തറയിൽ നിന്നും 40 ലൈൻ കാർഡുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി. ഇരിട്ടി എക്‌സ്‌ചേഞ്ച് ജെ ടി ഒ ഷിന്റോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇരട്ടി പോലീസും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇവർ ലേലം കൊള്ളാനെന്ന നിലയിൽ എത്തിയപ്പോൾ നൽകിയ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.
സൈബർസെല്ലുമായി ചേർന്ന് മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് നടത്തിയ അന്വേഷണറ്റിത്തിലാണ് ചാന്ത് പാതയിലേക്കു സംഘം എത്തുന്നത്. ബംഗളൂരു ജഗജീവൻ റാം പോലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതി ഉള്ളതെന്ന് കണ്ടെത്തുകയും ഇവിടുത്തെ പോലീസുമായി ചേർന്ന് പ്രതിയെ പിടികൂടുകയുമായിരുന്നു. കഴിഞ്ഞമാസം പന്ത്രണ്ടാം തീയതിയാണ് ഇവർ ലേലത്തിനിവെച്ച ലൈൻ കാർഡുകൾ കാണാനായി എത്തിയത് എന്ന് പോലീസ് പറഞ്ഞു. സ്ഥലങ്ങൾ കണ്ടുപോയി ഇരുപത്തി അഞ്ചാം തീയതി രാത്രിൽ ബംഗളൂരുവിൽ നിന്നും പുറപ്പെട്ട് ഇരുപത്തി ആറാം തീയതി പുലർച്ചെയോടെ കിളിയന്തറ എക്‌ചേഞ്ചിൽ മോഷണം നടത്തുകയായിരുന്നു. അതിനു ശേഷമാണ് മറ്റു സ്ഥലങ്ങളിൽ മോഷണം നടത്തിയത്. കേസിൽ ചാന്ത് പാഷ ഒന്നാം പ്രതിയാണെന്നും ഇനിയും രണ്ടുപേരെക്കൂടി പിടികൂടാനുണ്ടെന്നും ഇവർ എത്തിയ വാഹനവും കണ്ടെടുക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. സി ഐ പി. കെ. രജീഷിന്റെ നേതൃത്വത്ത്തിൽ എസ് ഐ പ്രകാശൻ, സീനിയർ പോലീസ് ഓഫീസർമാരായ പ്രവീൺ, വിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ ബംഗളൂരുവിൽ എത്തി പിടികൂടിയത്.
Comments
Post a Comment