യുകെയിൽ മലയാളി യുവാവ് മരിച്ച നിലയിൽ.
മരണത്തലേന്നും സുഹൃത്തുക്കളോട് യാത്ര പറഞ്ഞ് പിരിഞ്ഞു, എപ്പോഴും ചിരിച്ചുകണ്ടിരുന്ന മിഥുന്റെ വിയോഗം വിശ്വസിക്കാനാകാതെ യുകെ മലയാളികൾ...
ലണ്ടന്‍: യുകെയിലെ പോർട്‌സ്മൗത്തിൽ കോട്ടയം സ്വദേശിയായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശി മിഥുൻ ചന്ദ്രനാണ് (34) മരിച്ചത്. സ്നേഹസമ്പന്നനായ ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് മലയാളി സമൂഹം.
മരണത്തിന് തൊട്ടടുത്ത ദിവസം വരെ തന്റെ വരുമാനമാർഗമായ ഡെലിവറി ജോലിക്കിടയിൽ സുഹൃത്തുക്കളോടും സഹപ്രവർത്തകരോടും മിഥുൻ സംസാരിച്ചിരുന്നു. എപ്പോഴും സ്നേഹത്തോടെ വർത്തമാനം പറയുന്ന പ്രകൃതക്കാരനായിരുന്ന മിഥുൻ, എന്നാൽ അവസാനമായി കണ്ടപ്പോൾ മാത്രം ആരോടും അധികം സംസാരിക്കാതെ തിടുക്കപ്പെട്ട് പോകാൻ ശ്രമിച്ചത് സുഹൃത്തുക്കൾ ഓർത്തെടുക്കുന്നു. ആ മനസ്സ് നിറഞ്ഞ അസ്വസ്ഥതകളുടെ സൂചനയായിരുന്നു ആ തിടുക്കമെന്ന് നടുക്കുന്ന വാർത്ത പുറത്തുവന്നപ്പോഴാണ് പ്രിയപ്പെട്ടവർ തിരിച്ചറിഞ്ഞത്..
10 വർഷം മുൻപ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയിരുന്ന മിഥുൻ, കടുത്ത കുടിയേറ്റ നിയമങ്ങൾ കാരണം ജോലി ലഭിക്കാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് വിവാഹിതനായി, നഴ്‌സായ ഭാര്യ അഞ്ചു വർഗീസിന് പോർട്‌സ്മൗത്ത് ക്വീൻ അലക്സന്ദ്ര ഹോസ്പിറ്റലിൽ ജോലി ലഭിച്ചതോടെയാണ് 2 വർഷം മുൻപ് വീണ്ടും യുകെയിൽ എത്തിയത്.
ക്വീൻ അലക്സന്ദ്ര ഹോസ്പിറ്റലിൽ പാർട്ട് ടൈം ജോലി ചെയ്യുന്നതിനൊപ്പം കുട്ടികളെ നോക്കുന്നതിലും മിഥുൻ ശ്രദ്ധാലുവായിരുന്നു. ഇതിനിടയിൽ കിട്ടുന്ന സമയങ്ങളിൽ ഡെലിവറി ജോലിക്കും പോയിരുന്ന അദ്ദേഹം മികച്ചൊരു കഠിനാധ്വാനിയായാണ് അറിയപ്പെട്ടിരുന്നത്.
കഴിഞ്ഞ 2 മാസമായി ചില വ്യക്തിപരമായ കാരണങ്ങളാൽ പോർട്‌സ്മൗത്തിന് അടുത്തുള്ള സൗത്ത്സീയിൽ ഏകനായി താമസിക്കുകയായിരുന്നു മിഥുൻ. ഈ പ്രയാസങ്ങൾക്കിടയിലും തന്റെ പ്രൈമറി സ്കൂൾ വിദ്യാർത്ഥിയായ മൂത്ത മകൾ അയക്കുന്ന സ്നേഹസന്ദേശങ്ങൾ സുഹൃത്തുക്കളെ കേൾപ്പിച്ചായിരുന്നു അദ്ദേഹം ആശ്വാസം കണ്ടെത്തിയിരുന്നത്..
വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകളും മിഥുനെ അലട്ടിയിരുന്നതായി പറയപ്പെടുന്നു. മിഥുന്റെ ഫോൺ പരിശോധിക്കുന്നതിലൂടെ മരണത്തിലേക്ക് നയിച്ച യഥാർത്ഥ കാരണങ്ങൾ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കൾ.

Comments
Post a Comment