യാത്രയാക്കാനെത്തി വിമാനത്താവളത്തിൽ നിന്നുള്ള മടക്കയാത്രയിൽ ദുരന്തം, വിവാഹനിശ്ചയം കഴിഞ്ഞ് പന്തലൊരുങ്ങും മുൻപേ ഷിയാസ് മടങ്ങി. കൊണ്ടോട്ടിയിലെ വാഹനാപകടത്തിൽ ദാരുണാന്ത്യം...

 



​കൊണ്ടോട്ടി: മലപ്പുറം മൊറയൂർ വാലഞ്ചേരിയിലുണ്ടായ അതിദാരുണമായ വാഹനാപകടത്തിൽ മരണസംഖ്യ 4 ആയി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടൻ ഇബ്രാഹിം (45) ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച മകൻ ബാസിതിനെ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രയാക്കി മടങ്ങുന്നതിനിടെയാണ് ഇബ്രാഹിമും കുടുംബവും സഞ്ചരിച്ച കാർ ബസ്സുമായി കൂട്ടിയിടിച്ചത്..


​സൗദിയിലേക്ക് മടങ്ങുന്ന മകൻ ബാസിതിനെ വിമാനത്താവളത്തിൽ എത്തിക്കാൻ 3 കാറുകളിലായാണ് ബന്ധുക്കൾ പുല്ലാരയിലെ വീട്ടിൽ നിന്ന് തിരിച്ചത്. മകനെ യാത്രയാക്കി മടങ്ങുന്നതിനിടെ മൊറയൂർ വാലഞ്ചേരിയിൽ വെച്ച് ഇവർ സഞ്ചരിച്ച കാർ സ്വകാര്യ ബസ്സുമായി നേർക്കുനേർ കൂട്ടിയിടിക്കുക ആയിരുന്നു..


അപകടത്തിൽ ഇബ്രാഹിമിൻ്റെ മകൾ ബാസില(19), പാലക്കാട് കൽപാത്തി ശങ്കുവരത്തോട് ഹൈദരാലിയുടെ ഭാര്യ സക്കീന(42), മണ്ണാർക്കാട് മുക്കണ്ണം ചീരത്തടയൻ സിദ്ദീഖിന്റെയും സുലൈഖയുടെയും മകൻ ഷിയാസ്(24) എന്നിവരും മരിച്ചു. ബാസിതിന്റെ സഹോദരിയാണ് മരിച്ച ബാസില. ബാസിതിന്റെ ഭാര്യ അഫ്രീനയുടെ മാതാവാണ് മരിച്ച സക്കീന. ബാസിതിന്റെ സുഹൃത്തായിരുന്ന ഷിയാസാണ് വാഹനം ഓടിച്ചിരുന്നത്.


വാഹനം ഓടിച്ചിരുന്ന ഷിയാസിൻ്റെ വിയോഗം നാടിന് വലിയ നോവായി മാറി. വരാനിരിക്കുന്ന എപ്രില്‍ 18ന് ഷിയാസിൻ്റെ വിവാഹം നിശ്ചയിച്ചിരുന്നതാണ്. മംഗല്യപ്പന്തൽ ഉയരേണ്ട വീട്ടിലേക്കാണ് ഷിയാസ് എത്തിയത്. അപകടവിവരമറിഞ്ഞ ബാസിത് വിദേശയാത്ര ഉപേക്ഷിച്ച് വിമാനത്താവളത്തിൽ നിന്നും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് മടങ്ങിയെത്തിയിരുന്നു. ബാസിതിൻ്റെ ഭാര്യ അഫ്രീന നിലവിൽ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.