വിട വാങ്ങിയത് കമ്മ്യൂണിസ്റ്റ് തറവാട്ടില്‍ നിന്നും കോണ്‍ഗ്രസ്സിന്റെ അമരത്ത് എത്തിയ കർമ നിരതനായ നേതാവ്. സതീശന്‍ പാച്ചേനിയുടെ സംസ്കാരച്ചടങ്ങുകള്‍ നാളെ;
പാച്ചേനിയെന്ന കമ്യൂണിസ്റ്റ് മണ്ണിൽ 1968 ജനുവരി അഞ്ചിനായിരുന്നു സതീശന്‍റെ ജനനം. മാതാപിതാക്കളും കുടുംബക്കാരുമെല്ലാ സിപിഎമ്മുകാരായിരുന്നു. അടിന്തരാവസ്ഥയ്ക്ക് എതിരെ, സാക്ഷാൽ ഇന്ദിരയ്ക്ക് എതിരെ പ്രസംഗിച്ച ആന്‍റണിയുടെ ആദർശം കണ്ടിട്ടാണ് സതീശൻ ത്രിവർണകൊടി പിടിച്ചുതുടങ്ങിയത്.
ട്യൂട്ടോറിയൽ കോളേജ് അധ്യാപകനായെങ്കിലും സംഘടന പ്രവർത്തനം നിർത്തിയില്ല. 96 ൽ തളിപ്പറമ്പിൽ നിന്നും നിയമസഭയിലേക്ക് കന്നിയംഗത്തിൽ ഗോവിന്ദൻ മാസ്റ്ററോട് തോറ്റു. 1999 ൽ കെഎസ്യു സംസ്ഥാന പ്രസിഡന്‍റായി. കോൺഗ്രസിൽ എ ഗ്രൂപ്പിലായിരുന്നു.
2016 ൽ കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്‍റെ അമരക്കാരനായതോടെ സുധാകര പക്ഷത്തേക്ക് ചാഞ്ഞു. സിപിഎമ്മിന്‍റെ അധീശത്വമുള്ള കണ്ണൂരിൽ രാഷ്ട്രീയ സംഘർഷങ്ങൾ തുടർക്കഥയായിരുന്ന സമയത്ത് പാർട്ടി പ്രവർത്തകർക്ക് ആത്മവിശ്വാസം കൊടുക്കാൻ ഓരോ ഇടങ്ങളിലും പാച്ചേനി ഓടിയെത്തി.
വെള്ളിയാഴ്ച രാവിലെ 7 മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനം. 11.30 ഓടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്നും കണ്ണൂർ ഡിസിസി പ്രസിഡന്‍റ് അഡ്വ. മാർട്ടിൻ ജോർജ് അറിയിച്ചു.
സതീശൻ പാച്ചേനി യുടെ ഭൗതിക ശരീരം പൊതുദർശനത്തിന്നു വെക്കുന്ന നാളെ (28-10-22) കാലത്ത് 7 മണി മുതൽ 12 മണി വരെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഹർത്താൽ ആചരിക്കുന്നതാണെന്ന് മാർട്ടിൻ ജോർജ്ജ് പറഞ്ഞു
ഹർത്താലിൽ നിന്നും വാഹനം, പാൽ , മെഡിക്കൽ ഷോപ്പ്, ഹോട്ടൽ എന്നിവ ഒഴിവാക്കുന്നതാണെന്നും ഡിസിസി പത്രകുറിപ്പിൽ പറഞ്ഞു.
Comments
Post a Comment