പാനൂർ കൊലപാതകം :- പ്രതിയുടെ മൊഴി രേഖപെടുത്തി,തലക്ക് ചുറ്റിക കൊണ്ട് അടിക്കുന്നത് വിഡിയോ കോളിലൂടെ സുഹൃത്ത് കണ്ടു , കൊലക്ക് പ്രചോദനം അഞ്ചാം പാതിരാ സിനിമ, 14 കൊല്ലം അല്ലേ ശിക്ഷ ഞാൻ അത് അനുഭവിച്ചോളാം, കൂസലില്ലാതെ ശ്യാംജിത്ത്
നാടിനെയാകെ നടുക്കി വിഷ്ണുപ്രിയ എന്ന യുവതിയെ പ്രണപ്പകയില്‍ ക്രൂരമായി കൊലപ്പെടുത്തി പൊലീസിന് മുന്നില്‍ വന്നിരിക്കുന്ന പ്രതി. ക്രൂര കൊലപാതകത്തിന്‍റെ ഞെട്ടലില്‍ പ്രതിയോട് ചോദ്യങ്ങള്‍ ചോദിക്കുകയാണ് പൊലീസ്. എന്നാല്‍, ഒരു കൂസലുമില്ലാതെ അന്വേഷണ സംഘത്തിന് മുന്നില്‍ ചെയ്ത കൊടും ക്രൂരത വിശദീകരിക്കുകയാണ് യുവാവ്.
ഒരു ഇരുപത്തിയഞ്ചു വയസുകാരനാണ് തങ്ങളുടെ മുന്നിലിരുന്ന് ഒരു കൂസലുമില്ലാതെ ചെയ്ത കൊലപാതകത്തെ കുറിച്ച് വിശദീകരിക്കുന്നത്, അന്വേഷണ ഉദ്യോഗസ്ഥരുടെ പോലും മനസ് പതറുന്ന കാര്യങ്ങളാണ് പ്രതി പറഞ്ഞത്. 'എനിക്കിപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്.
39-ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല' ശ്യാംജിത്തിന്‍റെ വാക്കുകളില്‍ കൊടും ക്രൂരത ചെയ്തതിന്‍റെ ഒരു കുറ്റബോധവും ഉണ്ടായിരുന്നില്ല, മറിച്ച ചോരയുടെ നിറമുള്ള പക മാത്രം.
കേസില്‍ അറസ്റ്റിലായ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരു കൊലപാതകം കൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നുള്ള വിവരം കൂടെ പൊലീസിന് ലഭിച്ചിട്ടുണ്ട്. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്.
ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു.
സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്.
വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസ് നീക്കം. ശ്യാംജിത്ത് എത്തുമ്പോൾ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നുവെന്നും പൊലീസ് പറയുന്നു.
Comments
Post a Comment