കണ്ണൂർ: മാലിന്യ സംസ്കരണം; ഹോട്ടലുകൾക്ക് പിഴ
കണ്ണൂർ : മാലിന്യപരിപാലന സംവിധാനങ്ങൾ ഏർപ്പെടുത്താതിരുന്നതിന് കണ്ണൂർ താണ ധനലക്ഷ്മി ഹോസ്പിറ്റലിനു സമീപമുളള ഹോട്ടൽ ചിന്നൂസിന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പതിനായിരം രൂപ പിഴ ചുമത്തി. ഹോട്ടലിന് പിറക് വശത്ത് മാലിന്യങ്ങൾ കൂട്ടിക്കലർത്തി പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൂട്ടിയിട്ടതിനാണ് സ്ക്വാഡ് നടപടി സ്വീകരിച്ചത്. നിരോധിത പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയ പ്രസ്തുത സ്ഥാപനത്തിൽ നിന്ന് ഹരിതകർമ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ നൽകിയിരുന്നുമില്ല. നഗരപാലികാ ആക്ട് അനുസരിച്ച് പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദേശം നൽകി.
ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ സൂക്ഷിച്ചതിന് താണ ടേസ്റ്റി ഹോട്ടൽ ആന്റ് കൂൾ ബാറിന് 2000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാനും ശുചിത്വ മാലിന്യ പരിപരിപാലന മേഖലയിലെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോർപ്പറേഷന് നിർദ്ദേശം നൽകി. പരിശോധനയ്ക്ക് ടീം ലീഡർ ഇ.പി.സുധീഷ്, എൻഫോഴ്സ്മെന്റ് ഓഫീസർ കെ.ആർ. അജയകുമാർ, ടീം അംഗം ഷെരികുൾ അൻസാർ, കോർപ്പറേഷൻ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ സഫീർ അലി എന്നിവർ നേതൃത്വം നൽകി.
Comments
Post a Comment