രണ്ടു ദിവസത്തിനകം യൂത്ത് കോൺഗ്രസിന് പുതിയ അധ്യക്ഷൻ; ബിനു ചുള്ളിയിലിന് സാധ്യത
രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ച ഒഴിവിലേക്ക് യൂത്ത് കോൺഗ്രസിന് രണ്ടു ദിവസത്തിനകം പുതിയ അധ്യക്ഷൻ. അഭിമുഖം ഒഴിവാക്കി നിലവിൽ ദേശീയ സെക്രട്ടിയായ ബിനു ചുള്ളിയിലിനെ അധ്യക്ഷനാക്കിയേക്കും. അബിൻ വർക്കി, ഒ.ജെ.ജനീഷ്, കെ.എം.അഭിജിത് എന്നിവരുടെ പേരുകളും പരിഗണനയിൽ ഉണ്ട്. തിരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിയ്ക്ക് സ്‌ഥാനം നിഷേധിക്കുന്നത് അനീതിയാണെന്ന വികാരം ഐ ഗ്രൂപ്പിൽ ശക്തമാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്‌ഥാനം രാജിവച്ചിട്ട് മാസം ഒന്നാകുകയാണ്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാൻ വൈകുന്നതിൽ സംഘടനയിലും അതൃപ്‌തി ശക്‌തമാണ്. അതിനാൽ അഭിമുഖം ഒഴിവാക്കി പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനാണ് നീക്കം. കെ.സി.വേണുഗോപാലിന്റെ വിശ്വസ്ഥനായ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനാണ് മുൻതൂക്കം. തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ രാജിവച്ചാൽ കൂടുതൽ വോട്ടുകൾ ലഭിച്ച ആദ്യ മൂന്നു പേരെ അഭിമുഖത്തിന് വിളിച്ച് അതിൽ ഒരാളെ തീരുമാനിക്കുന്നതാണ് രീതി. അങ്ങനെയെങ്കിൽ അബിൻ വർക്കി, ഒ.ജെ.ജനീഷ്, അരിത ബാബു എന്നിവരിൽ ഒരാളാണ് അധ്യക്ഷ സ്ഥാനത്തെത്തേണ്ടത്. ആ രീതിയാണ് മറികടക്കുന്നത്.
തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാണെന്ന് ചൂണ്ടിക്കാട്ടി മാറ്റി നിർത്തുന്നത് ശരിയായ രീതിയല്ലെന്നാണ് ഐ ഗ്രൂപ്പിന്റെ വാദം. രമേശ് ചെന്നിത്തല ഇക്കാര്യം നേരത്തെ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. കെ.പി.സി.സി പ്രസിഡന്റും മഹിളാ കോൺഗ്രസ് അധ്യക്ഷയും കെ.എസ്.യു അധ്യക്ഷനും ന്യൂനപക്ഷ സമുദായക്കാരാണ് എന്നതാണ് എതിർവാദമായി ഉയരുന്നത്.

Comments
Post a Comment