കണ്ണൂർ : കിണര്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു.
വടകര:അഴിയൂരില്‍ നിര്‍മാണത്തിന് ഇടയിൽ കിണര്‍ ഇടിഞ്ഞ് തൊഴിലാളി മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന അഴിയൂര്‍ സ്വദേശി വേണുവിനെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. മൊത്തം ആറ് തൊഴിലാളികളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇവരില്‍ രണ്ട് പേരാണ് കിണറിടിഞ്ഞ് മണ്ണിന് അടിയിൽപ്പെട്ടത്.
വേണുവിനെ രക്ഷപ്പെടുത്തി മാഹി ഗവ. ആശുപത്രിയിലും പിന്നീട് തലശേരി ആശുപത്രിയിലേക്കും മാറ്റി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, രതീഷിനെ കണ്ടെത്താനായി വടകര, മാഹി അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ ശ്രമം വിഫലമായി. മൂന്നോളം മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്താണ് രതീഷിന്റെ മൃതദേഹം കണ്ടെടുത്തത്.
മേഖലയില്‍ രാവിലെ മുതല്‍ ശക്തമായ മഴയുണ്ടായിരുന്നു. മഴ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഘനനം പോലെയുള്ള ജോലികള്‍ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കളക്ടര്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു

Comments
Post a Comment