ഇന്നലെ രാത്രി വീണ്ടും കടുവയെത്തി; വീണ്ടും കടുവയെത്തിയ വാകേരിയിൽ വനംവകുപ്പ് കൂട് സ്ഥാപിച്ചു
സുൽത്താൻ ബത്തേരി : വയനാട് വാകേരിയിൽ കഴിഞ്ഞ ദിവസം പശുക്കിടാവിനെ കടിച്ചുകൊന്ന തൊഴുത്തിൽ വീണ്ടും കടുവയെത്തിയതോടെ സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചു. കടുവ രണ്ടാമതും എത്തിയതോടെ കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വാകേരി സിസിയിലെ ഞാറക്കാട്ടിൽ സുരേന്ദ്രന്‍റെ തൊഴുത്തിലെത്തിയാണ് ഒരു ദിവസം മുമ്പ് കടുവ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നത്. പാതിയിലേറെ ഭക്ഷിച്ച നിലയിലായിരുന്നു ജഡം. തൊഴുത്തിൽ പശുവും ഉണ്ടായിരുന്നു. എന്നാൽ, കയർ പൊട്ടിച്ച് ഓടിയതോടെ പശു രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഇവിടെ സിസിടിവി ക്യാമറ സ്ഥാപിച്ചു. ഇതിലാണ് ഇന്നലെ രാത്രി വീണ്ടും കടുവയുടെ ദൃശ്യം പതിഞ്ഞത്. പാതിഭക്ഷിച്ചുപോയ പശുക്കിടാവിന്‍റെ അവശിഷ്ടങ്ങൾ കഴിക്കാനാണു കടുവ ഇവിടെ എത്തിയതെന്നാണ് നിഗമനം. വാകേരി കൂടല്ലൂരിൽ ക്ഷീരകർഷകനെ കടുവ കടിച്ചുകൊന്നതിനെ തുടർന്ന് മേഖലയാകെ ഭീതിയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ കടുവയെ പിടികൂടി തൃശൂരിലെ പുത്തൂര്‍ മൃഗശാലയിലേക്കു മാറ്റിയത്. ഇതോടെ ആശ്വാസമായെന്ന ധാരണയിലായിരുന്നു നാട്ടുകാർ. വീണ്ടും കടുവയെത്തിയത് സ്ഥിരീകരിച്ചതോടെ മേഖലയാകെ ആശങ്കയിലാണ്.
Comments
Post a Comment