വിമാനത്താവളത്തില്‍ 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍.
മലപ്പുറം.കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.17 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. കുന്നമംഗലം സ്വദേശി ഷബ്‌നയാണ് അറസ്റ്റിലായത്. ജിദ്ദയില്‍ നിന്നെത്തിയ ഇവര്‍ വസ്ത്രത്തിന് ഉള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവേ ആണ് പിടിയിലായത്.
ചൊവ്വാഴ്ച 6.30-ന് ജിദ്ദയിൽ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഷബ്‌ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. വസ്ത്രത്തിന് ഉള്ളില്‍ മിശ്രിത രൂപത്തിൽ ആണ് ഇവര്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. 1884 ഗ്രാം സ്വര്‍ണമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ വിമാനത്താവളത്തിന് പുറത്ത് എത്തി എങ്കിലും പോലീസ് പരിശോധനയിൽ ഇവര്‍ പിടിയി.
സ്വര്‍ണക്കടത്തിനേക്കുറിച്ച് പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഷബ്‌നയെ കസ്റ്റഡിയിൽ എടുക്കുക ആയിരുന്നു. മണിക്കൂറുകൾ ചോദ്യം ചെയ്തിട്ടും തന്റെ പക്കല്‍ സ്വര്‍ണം ഉള്ളതായി ഇവര്‍ സമ്മതിച്ചില്ല. ലഗേജുകളും വസ്ത്രങ്ങളും പരിശോധിക്കുകയും ശരീര പരിശോധന നടത്തുകയും ചെയ്‌തെങ്കിലും ഇവരില്‍ നിന്ന് സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടർന്ന് പോലീസ് ഇവരുടെ വാഹനം പരിശോധിച്ചപ്പോഴാണ് ഡോര്‍ പോക്കറ്റില്‍ നിന്ന് സ്വര്‍ണ മിശ്രിതം ലഭിച്ചത്.
വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങിയ ഷബ്‌ന, പുറത്ത് പോലീസ് ഉണ്ടെന്ന് മനസ്സിലാക്കി കൈവശം ഉണ്ടായിരുന്ന സ്വര്‍ണം ഹാന്‍ഡ് ബാഗിലേക്ക് മാറ്റുകയും പിന്നീട് കാറിന്റെ ഡോര്‍ പോക്കറ്റില്‍ ബാഗ് നിക്ഷേപിക്കുകയും ആയിരുന്നു. തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ ചോദ്യം ചെയ്യലിനോട് സഹകരിച്ചത്. ഇത് മനസ്സിലാക്കിയ പോലീസ് വാഹനം പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. തുടർ അന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും സമര്‍പ്പിക്കും. ഈ വര്‍ഷം കാലിക്കറ്റ് എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടികൂടുന്ന 17-ാമത്തെ സ്വര്‍ണ്ണക്കടത്ത് കേസാണിത്. ഇതിനോടകം 107 സ്വര്‍ണ്ണക്കടത്തും ഏഴ് സ്വര്‍ണ്ണ കവര്‍ച്ചാ സംഘങ്ങളേയും പോലീസ് കരിപ്പൂര്‍ എയര്‍പോര്‍ട്ടിന് പുറത്തുവെച്ച് പിടികൂടിയിട്ടുണ്ട്.
Comments
Post a Comment