പോലീസുകാർക്ക് വിരുന്നൊരുക്കി ഗുണ്ട, പിന്നാലെ ഗുണ്ടയുടെ വീട്ടിൽ റെയ്ഡ്
ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടില്‍ ഡിവൈഎസ്പിയും പൊലീസ് ഉദ്യോഗസ്ഥരും വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ 2 പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ആലപ്പുഴ ക്രൈം ഡിറ്റാച്‌മെന്റ് ഡിവൈഎസ്പി എംജി സാബുവും മൂന്ന് പൊലീസുകാരുമാണ് തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടില്‍ വിരുന്നിനെത്തിയത്. ഒരു സിപിഒയെയും പൊലീസ് ഡ്രൈവറെയുമാണ് ആലപ്പുഴ എസ് പി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. മൂന്നാമത്തെ പോലീസുകാരന്‍ വിജിലന്‍സില്‍ നിന്നുള്ളയാളാണ്.
അതേസമയം, പരസ്പരം പഴി ചാരുന്ന നിലപാടാണ് ഡിവൈഎസ്പിയും പൊലീസുകാരും എടുത്തിരിക്കുന്നത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്ന് പൊലീസുകാര്‍ പറയുന്നു. സിനിമാനടനെ പരിചയപ്പെടുത്താമെന്ന് പറഞ്ഞാണ് വിരുന്നിന് കൊണ്ടുപോയത്. എന്നാല്‍ പൊലീസുകാരാണ് തന്നെ വീട്ടില്‍ കൊണ്ടുപോയതെന്നാണ് ഡിവൈഎസ്പി എംജി സാബുവിന്റെ മൊഴി. സംഭവത്തില്‍ പൊലീസ് ആഭ്യന്ത അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.
വീട്ടില്‍ റെയ്ഡ് സ്ഥിരീകരിച്ച് ഗുണ്ടാനേതാവ് തമ്മനം ഫൈസലും രംഗത്തെത്തി. പൊലീസ് സംഘം വീട്ടിലെത്തിയിരുന്നുവെന്ന് പറഞ്ഞ ഫൈസല്‍ ഡിവെഎസ്പി എംജി സാബു വീട്ടിലെ വിരുന്നില്‍ പങ്കെടുത്ത കാര്യം ഓര്‍മ്മയില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. താനുമായി തെറ്റിയ ചിലരാണ് ഇപ്പോള്‍ ചതിക്കുന്നതെന്നും ഫൈസല്‍ പറഞ്ഞു. അതേ സമയം ഈ മാസം 31 നാണ് ഡിവൈഎസ്പി സാബു സര്‍വ്വീസില്‍ നിന്ന് വിരമിക്കാനിരുന്നത്. ഡിവൈഎസ്പിക്ക് നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. പരിപാടിക്കായി തയ്യാറാക്കിയിരുന്ന പന്തലും ഡിവൈഎസ്പി ഓഫീസിന് മുന്നില്‍ നിന്ന് അഴിച്ചു മാറ്റി.
Comments
Post a Comment