കണ്ണൂർ : ജുബൈലിലെ നവോദയ നേതാവായിരുന്ന പ്രേംരാജ് നിര്യാതനായി.
ജുബൈലിലെ നവോദയ സ്ഥാപക നേതാക്കളില്‍ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) നാട്ടില്‍ നിര്യാതനായി.
മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലില്‍ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈല്‍ വെല്‍ഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്ബനിയില്‍ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കോവിഡ് കാലം വരെ കുടുംബസമേതം ജുബൈലില്‍ മലയാളികള്‍ക്കിടയില്‍ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു.
ഇന്ത്യൻ സ്കൂള്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളില്‍ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈല്‍ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി. കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടില്‍ ആണ് ഇപ്പോള്‍ താമസം. ഭാര്യ ടീന. മകള്‍ പ്രിന്ന, മകൻ പ്രസിൻ ജുബൈലില്‍ ബിസിനസ് ചെയ്യുന്നു. മരുമകള്‍ വിബിഷ. പ്രേംരാജിന്റെ വിയോഗത്തില്‍ ജുബൈലിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, മത സംഘടനകള്‍ അനുശോചിച്ചു.
Comments
Post a Comment