പാപ്പിനിശ്ശേരി : കീച്ചേരിക്കും വേളാപുരത്തിനുമിടയിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സർവീസ് റോഡ് നിറയെ കുഴികൾ
പാപ്പിനിശ്ശേരി : കീച്ചേരിക്കും വേളാപുരത്തിനുമിടയിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സർവീസ് റോഡ് നിറയെ കുഴികൾ. ഒന്നര കിലോമീറ്റർ ദൈർഘ്യംവരുന്ന ഇരുഭാഗത്തേക്കുമുള്ള സർവീസ് റോഡാകെ ഉഴുതുമറിച്ചിട്ട പോലെയാണ്. ദേശീയപാതാ നിർമാണ കരാറുകാരുടെ തൊഴിലാളികൾ സർവീസ് റോഡിൽ രാവും പകലും അറ്റകുറ്റപ്പണി നടത്തിയാലും തൊട്ടടുത്തദിവസംതന്നെ റോഡിന്റെ അവസ്ഥ പരിതാപകരമായി മാറുകയാണ്. ഓവുചാലുകൾക്ക് മൂടിയായി സ്ഥാപിച്ച കോൺകീറ്റ് സ്ലാബുകളും പലയിടത്തും തകർന്നു. സ്ഥലങ്ങളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കണക്കിലെടുക്കാതെ റോഡിന്റെ ടാറിങ് നടത്തിയതാണ് പ്രദേശത്തെ പതിവ് റോഡ് തകർച്ചയ്ക്ക് കാരണമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സർവീസ് റോഡിൽ പതിവായി കുഴികൾ നിറഞ്ഞതോടെ ടാറിങ് ഇളകുന്നതും ടാറിങ്ങിന് മുന്നോടിയായി നിരത്തിയ മെറ്റലുകൾ ഇളകിത്തെറിക്കുന്നതും ഭീഷണിയാണ്. മഴപെയ്താൽ റോഡാകെ വെള്ളം കെട്ടിനിന്ന് കുഴികൾ കാണാതെ ചെളിവെള്ളത്തിലൂടെയുള്ള വാഹനയാത്ര അതീവ ദുഷ്കരമാണ്. മഴ നിന്നാൽ പൊടിശല്യത്താൽ യാത്രികരും പ്രദേശവാസികളും പൊറുതിമുട്ടും. കണ്ണൂർ ഭാഗത്തേക്ക് കീച്ചേരിക്കും വേളാപുരത്തിനും ഇടയിൽ റോഡിന്റെ തകർച്ചയ്ക്ക് ഒപ്പം ബാക്കിവരുന്ന ഭാഗങ്ങളിലെ രൂക്ഷമായ ചെളിക്കെട്ടും ഇരുചക്ര വാഹന യാത്രികരെ കെണിയിലാക്കുകയാണ്.
Comments
Post a Comment