കണ്ണൂർ:പ്രവാസിയെ മാല മോഷണ കേസ് ചുമത്തി ജയിലിൽ അടച്ചതിന് പൊലിസ് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
പ്രവാസിയെ മാല മോഷണ കേസ് ചുമത്തി ജയിലിൽ അടച്ചതിന് പൊലിസ് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
കണ്ണൂർ :പ്രവാസിയെ വ്യാജ മാലമോഷണക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ നഷ്ടപരിഹാരം വിധിച്ച് ഹൈക്കോടതി. കുറ്റക്കാരായ ചക്കരക്കൽപൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരില്‍ നിന്ന് 14 ലക്ഷം രൂപ ഈടാക്കി നല്‍കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജീവിക്കാനുള്ള അവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനം ഉണ്ടായെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി.
ചക്കരക്കൽപൊലീസ് നടപടിക്ക് ഇരയായ തലശ്ശേരി സ്വദേശി താജുദ്ദീന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം. ഭാര്യക്കും മക്കള്‍ക്കും ഓരോ ലക്ഷം വീതം നാല് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. സിസിടിവി സാദൃശ്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ കള്ളക്കേസില്‍ കുടുക്കിയ താജുദ്ദീന്‍ 54 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്. 2018 ലാണ് മകളുടെ കല്യാണത്തിന് നാട്ടിലെത്തിയ താജുദ്ദീനെ ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീയുടെ മാല മോഷ്ടിച്ചു എന്നതായിരുന്നു കുറ്റം.
നിരപരാധിയാണ് എന്നതിന് സാക്ഷിമൊഴികള്‍ ഉള്‍പ്പടെയുണ്ടായിട്ടും പൊലീസ് ഇക്കാര്യം മുഖവിലയ്ക്ക് എടുത്തില്ല. മടക്കയാത്ര വൈകിയതിനാല്‍ 23 ദിവസം ഖത്തറിലെ ജയിലിലും കഴിഞ്ഞു. തുടര്‍ന്നാണ് ഡിവൈഎസ്പി തല അന്വേഷണത്തില്‍ താജുദ്ദീന്‍ നിരപരാധിയെന്ന് വ്യക്തമായത്. മാലമോഷണക്കേസിലെ യഥാര്‍ത്ഥ പ്രതിയെയും പൊലീസ് കണ്ടെത്തി. തുടര്‍ന്നാണ് ചക്കരക്കൽ പൊലീസ് നടപടിയില്‍ നഷ്ടപരിഹാരം തേടി താജുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്.

Comments
Post a Comment