സംയുക്തട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; കേരളത്തിൽ ബന്ദായി മാറി
കണ്ണൂർ : കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകൾ സംയുക്തമായി പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതൽ ഇന്ന് അർധരാത്രി വരെയാണ് പണിമുടക്ക്. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളുടെയും പൊതുമേഖലാ ബാങ്കുകളുടെയും പ്രവർത്തനം നിലച്ചു. പണിമുടക്കിയ തൊഴിലാളികൾ രാവിലെ 10 മണിക്ക് കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്നും റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ പ്രസംഗിക്കും.
കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ പണിമുടക്കിന് പിന്തുണ നൽകുന്നതിനാൽ സംസ്ഥാനത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചു. സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ റോഡിലിറങ്ങിയാൽ തടയുമെന്ന് സംയുക്ത ട്രേഡ് യൂനിയൻ നേതാക്കൾ അറിയിച്ചു.
സിഐടിയുവും ഐഎൻടിയുസിയും വെവ്വേറെയായാണ് പണിമുടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ യോജിച്ച സമരം വേണ്ടെന്ന കെപിസിസി നിർദ്ദേശത്തെത്തുടർന്നാണ് ഐഎൻടിയുസി ഒറ്റയ്ക്ക് പണിമുടക്കുന്നത്. സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെപിഎസ്ടിഎയും പണിമുടക്കുന്നില്ലെങ്കിലും എൻജിഒ അസോസിയേഷൻ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഓട്ടോ, ടാക്സി, ബസ്, ലോറി തൊഴിലാളികളും പണിമുടക്കി. റെയിൽവേ, വിമാനത്താവള തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. തുറമുഖം, വൈദ്യുതി, ടെലികോം, ഐടി, ബാങ്കിംഗ്, ഇൻഷുറൻസ്, ഓൺലൈൻ വ്യാപാരം, തൊഴിലുറപ്പ് മേഖലകളിലെ ജീവനക്കാരും സമരത്തിൽ അണിനിരന്നു. പാൽ, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകൾ തുടങ്ങിയ അവശ്യ സർവീസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Comments
Post a Comment