ലഹരിക്കടത്ത്: പറശ്ശിനിക്കടവ് സ്വദേശിയും പെൺസുഹൃത്തും അറസ്റ്റിൽ
മയ്യിൽ:എംഡിഎംഎ ഉൾപ്പടെയുള്ള രാസലഹരികൾ കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പറശിനി സ്വദേശിയായ യുവാവും പെൺസുഹൃത്തും പൊലിസ് പിടിയിൽ.
കൊല്ലം മുണ്ടയ്ക്കൽ അദ്വൈതം വീട്ടിൽ അദ്വൈത (27), കണ്ണൂർ പറശിനി സൽവ മൻസിലിൽ മുഹമ്മദ് സിജാഹ് (32) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഐസിഎസ് ജംഗ്ഷനിൽ നിന്നും പിടികൂടിയ എംഡിഎംഎ കേസാണ് പ്രതികളിലേക്കെത്താൻ വഴിയൊരുക്കിയത്.
23 ഗ്രാം എംഡിഎംഎയുമായാണ് അന്ന് യുവതി പിടിയിലായത്. കേസിലെ രണ്ടാം പ്രതി ഷംനാദിനെ ബെംഗളൂരുവിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് ഷംനാദിന് എംഡിഎംഎ കൈമാറിയ സംഘത്തിലെ മൂന്ന് പേരെ പിടികൂടിയത്. പിടികൂടിയവരിൽ രണ്ട് പേർ കൊല്ലം കരുനാഗപ്പള്ളി സ്വദേശികളും ഒരാൾ കർണാടക ശിവമൊഗ സ്വദേശിയുമായിരുന്നു. ഈ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കേരളത്തിലേക്ക് വൻ തോതിൽ ലഹരിമരുന്ന് കയറ്റി അയക്കുന്ന സംഘത്തിന് നേതൃത്വം നൽകുന്നത് പറ ശിനികടവ് സ്വദേശിയായ സി ജാ ഹാണെന്ന് തെളിയുകയായിരുന്നു.
സിജാഹിനെ മുൻപും പോലീസ് പിടികൂടിയിട്ടുണ്ട്. സിജാഹ് മൂന്ന് മയക്കുമരുന്ന് കേസുകളിൽ പ്രതിയാണ്. ബെംഗളൂരുവിൽ റേഡിയോളജി പഠനത്തിന് പോയതാണ് അദ്വൈത. പിന്നീട് മയക്കുമരുന്ന് സംഘത്തിൽപ്പെടുകയായിരുന്നു. കണ്ണൂർ ഉൾപ്പെടെയുള്ള വടക്കൻ ജില്ലകളിൽ മയക്കുമരുന്ന് എത്തിക്കുന്നത് ഈ സംഘമാണെന്നാണ് അന്വേഷണ സംഘം നൽകുന്ന സൂചന.

Comments
Post a Comment