ഞെട്ടിച്ച് സിപിഎം വിമതര്‍: സുധാകരനും ഗോവിന്ദനും കുഞ്ഞികൃഷ്ണനും ലീഡ്
കണ്ണൂർ> നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ അസംതൃപ്തരെ കൂടെ കൂട്ടിക്കൊണ്ടുള്ള യുഡിഎഫിന്റെ പരീക്ഷണം വിജയം.
സിപിഎമ്മിലുണ്ടായിരുന്ന പിന്നീട് പാര്‍ട്ടിയുമായി ഇടഞ്ഞ അഞ്ച് പ്രമുഖരെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പില്‍ പിന്തുണച്ചത്.
ഇതില്‍ പ്രധാനിയായ മുന്‍മന്ത്രി ജി സുധാകരന്‍ അമ്പലപ്പുഴയില്‍ 8000 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. സിപിഎമ്മിന്റെ എച്ച് സലാമിനെയാണ് ജി സുധാകരന്‍ പിന്നിലാക്കിയത്.
സിപിഎമ്മിന്റെ ശക്തിദുര്‍ഗമായ കണ്ണൂരില്‍ പാര്‍ട്ടിയെ ഞെട്ടിച്ച് രണ്ട് മുതിര്‍ന്ന നേതാക്കളാണ് വിമതരായത്. ഇവര്‍ രണ്ടുപേരും ലീഡ് ചെയ്യുകയാണ്.
തളിപ്പറമ്പില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമളയെ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രതിഷേധിച്ചാണ് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദന്‍ വിമതനായി മത്സരിച്ചത്. ഗോവിന്ദനെ യുഡിഎഫ് പിന്തുണയ്ക്കുകയും ചെയ്തു.
ടി കെ ഗോവിന്ദന്‍ 7206 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. പയ്യന്നൂരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
എംഎല്‍എയായ ടി ഐ മധുസൂദനനെതിരെ ആരോപണം ഉയര്‍ത്തിയാണ് കുഞ്ഞികൃഷ്ണന്‍ സിപിഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനെ തന്നെയാണ് പയ്യന്നൂരില്‍ ഇത്തവണയും സിപിഎം സ്ഥാനാര്‍ഥി.

Comments
Post a Comment