യാത്രക്കാർക്ക് ആശ്വാസം, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ മസ്കറ്റ്' സർവീസ് നാളെ പുനരാംരഭിക്കും
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെത്തുടർന്ന് നിർത്തിവെച്ചിരുന്ന വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നതായി എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം. കൊച്ചിയും കോഴിക്കോടുമടക്കം 6 ഇന്ത്യൻ വിമാനത്താവളങ്ങളിലേക്കടക്കമുള്ള സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്.
മസ്‌കറ്റിൽ നിന്ന് കൊച്ചി, കോഴിക്കോട്, ഡൽഹി, മുംബൈ, മംഗളൂരു, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്ക് നാളെ (മാർച്ച് 3) മുതൽ സർവീസുകൾ നടത്തുമെന്നാണ് അറിയിപ്പ്. നാളെ പ്രാദേശിക സമയം രാവിലെ 10:25 ന് മസ്‌കറ്റിൽ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള വിമാനമായിരിക്കും ആദ്യം പുറപ്പെടുക.
യാത്രക്കാർ വിമാനങ്ങളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി വെബ്സൈറ്റോ വാട്സാപ്പ് സേവനമോ ഉപയോഗിക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് വക്താവ് അറിയിച്ചു.
*യാത്രക്കാരുടെ ശ്രദ്ധക്ക്*
മസ്‌കറ്റ് സർവീസ് തുടങ്ങുന്നുണ്ടെങ്കിലും യു എ ഇ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലേക്കുള്ള വിമാന വിലക്ക് മാർച്ച് 3 അർദ്ധരാത്രി വരെ തുടരും. നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ റദ്ദാക്കുന്നവർക്കും സമയം മാറ്റുന്നവർക്കും പ്രത്യേക ഇളവുകൾ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
യാത്രക്കാർക്ക് തങ്ങളുടെ ബുക്കിംഗുകൾ വെബ്‌സൈറ്റിലൂടെയോ എഐ അസിസ്റ്റന്റായ 'ടിയ' വഴിയോ ചെയ്യാവുന്നതാണ്. +91 63600 12345 എന്ന വാട്സാപ്പ് നമ്പറും സഹായത്തിനായി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. നിലവിലെ തടസ്സങ്ങളിൽ ഖേദം പ്രകടിപ്പിച്ച കമ്പനി, യാത്രക്കാരുടെ സഹകരണം അഭ്യർത്ഥിച്ചു.

Comments
Post a Comment