. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
മാനന്തവാടി :വയനാട് വെള്ളമുണ്ടയില്‍ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ചു.
സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഹമ്മദ് ആരിഫിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്.
മൂളിത്തോട് പാലത്തിന് അടിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കൊല നടത്തിയതെന്നാണ് വിവരം.
ഇന്നലെ വൈകിട്ടാണ് ക്രൂരകൃത്യം നടന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, വൈകിട്ട് പ്രതി ആരിഫ് രണ്ട് കെട്ടുകളുമായി ഓട്ടോയില്‍ കയറി. യാത്രയ്ക്കിടെ കല്ലോടി മൂളിത്തോട് പാലത്തിന് മുകളില്‍ നിന്ന് ഒരു ബാഗ് താഴേക്ക് എറിഞ്ഞു.
മറ്റൊരു കെട്ടും ഉപേക്ഷിക്കുന്നത് കണ്ട് സംശയം തോന്നിയ ഓട്ടോ ഡ്രൈവറാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി ആരിഫിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം ചുരുളഴിയുന്നത്.
പിന്നീട് നടത്തിയ പരിശോധനയില്‍ പാലത്തിനിടയില്‍ നിന്ന് രണ്ട് കെട്ടുകളിൽ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഏറെക്കാലമായി വെള്ളമുണ്ടയില്‍ താമസിച്ച് ജോലി ചെയ്യുന്നവരാണ് ഇരുവരും.
Comments
Post a Comment