മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിലേറെയായി ചികിത്സയിൽ ആയിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.20 ഓടെ തിരുവനന്തപുരം വെമ്പായത്തെ വസതിയിലായിരുന്നു അന്ത്യം.






കെ.എസ്.യു വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന നേതാവാണ് വിട പറഞ്ഞത്. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീര്‍. പിന്നീട് രോഗ ബാധിതനായതിനെ തുടര്‍ന്ന് പൂര്‍ണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു.

1945 ല്‍ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതല്‍ പ്രധാന്യം നല്‍കിയ വ്യക്തിത്വമായിരുന്ന ബഷീര്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ എ.കെ ആന്റണിയുടെ വിശ്വസ്തൻ ആയിരുന്നു.

1977ല്‍ കഴക്കൂട്ടത്ത് നിന്ന് ബഷീര്‍ ആദ്യമായി നിയമസഭയിലെത്തി. പിന്നീട് എ.കെ ആന്റണിക്ക് മത്സരിക്കാനായി സ്ഥാനം രാജിവച്ചു. ചിറയിന്‍കീഴില്‍ നിന്ന് രണ്ട് തവണ (1984, 89) ലോക്‌സഭ അംഗമായി.

അതിന് മുമ്പ് രണ്ട് തവണ രാജ്യസഭ അംഗമായും പ്രവര്‍ത്തിച്ചു. 1980 മുതല്‍ 1989 വരെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് ആയിരുന്നു. 1972 മുതല്‍ 2015 വരെ കെപിസിസിയുടെ നിര്‍വാഹക സമിതി അംഗമായിരുന്നു. നടന്‍ പ്രേംനസീറിന്റെ സഹോദരി സുഹറയാണ് ഭാര്യ
.

Comments